< Back
India
രാഹുൽ ഗാന്ധി
India

ഇന്ത്യ കത്തിക്കാൻ ബിജെപി പകരുന്ന എണ്ണ, ക്ലാസ്‍മുറികളെയും വെറുപ്പിന്റെ കമ്പോളമാക്കി- രാഹുൽ ഗാന്ധി

Web Desk
|
26 Aug 2023 11:14 AM IST

രാജ്യത്ത് ഒരു അധ്യാപകന് ഇതിനേക്കാൾ മോശമായി ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു

ഡൽഹി: മുസാഫർനഗറിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന എണ്ണയാണ് യുപിയിലെ ക്ലാസ് മുറിയിലും ഉപയോഗിച്ചതെന്നാണ് രാഹുൽ എക്സിൽ കുറിച്ചത്.

‘നിരപരാധികളായ കുട്ടികളുടെ മനസിൽ വിവേചനത്തിന്റെ വിഷം വിതച്ച്, ഒരു സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുന്നു. രാജ്യത്ത് ഒരു അധ്യാപകന് ഇതിനേക്കാൾ മോശമായി ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യയുടെ എല്ലാ കോണിലും തീയിടാൻ ബിജെപി പകരുന്ന അതേ മണ്ണെണ്ണയാണ് ഇവിടെയും ഒഴിച്ചത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്. നമുക്ക് എല്ലാവർക്കും ഒരുമിച്ച് സ്നേഹിക്കാൻ പഠിപ്പിക്കാം’ -രാഹുൽ ഗാന്ധി കുറിച്ചു.

സംഭവത്തിൽ വിമർശനവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ‘ചന്ദ്രനിലേക്ക് പോകാനുള്ള സാങ്കേതിക വിദ്യയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്ത് വിദ്വേഷ ഭിത്തി പണിയുന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നു. വിദ്വേഷമാണ് പുരോഗതിയുടെ ഏറ്റവും വലിയ ശത്രു’- എന്നാണ് പ്രിയങ്കയുടെ പ്രതികരണം.

മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിലായിരുന്നു രാജ്യത്തെ പിടിച്ചുലച്ച സംഭവം. ക്ലാസ് മുറിയിൽ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ അധ്യാപിക, ഹിന്ദു വിദ്യാർഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ഈ ക്രൂരകൃത്യം നടത്തിയത്. മുമ്പും വിദ്യാർഥികളെ സഹപാഠികളെ ​കൊണ്ട് തല്ലിക്കുന്ന ശീലം ഈ അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി മർദനമേറ്റ കുട്ടിയു​ടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.




Similar Posts