
ഇനി സിബിൽ സ്കോർ ഇല്ലാതെയും വായ്പയെടുക്കാം; ബാങ്കുകൾക്ക് നിർദേശവുമായി ധനകാര്യ മന്ത്രാലയം
|സിബിൽ സ്കോറില്ല എന്ന ഒറ്റക്കാരണം കൊണ്ട് ആദ്യമായി വായ്പ എടുക്കുന്നവരുടെ അപേക്ഷകൾ ബാങ്കുകൾ നിരസിക്കരുതെന്ന് ധനകാര്യ മന്ത്രാലയം സഹമന്ത്രി പങ്കജ് ചൗധരി
ന്യൂഡൽഹി: സിബിൽ സ്കോറില്ല എന്ന ഒറ്റക്കാരണം കൊണ്ട് ആദ്യമായി വായ്പ എടുക്കുന്നവരുടെ അപേക്ഷകൾ ബാങ്കുകൾ നിരസിക്കരുതെന്ന് ധനകാര്യ മന്ത്രാലയം. വായ്പ അംഗീകാരങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രത്യേക ക്രെഡിറ്റ് സ്കോർ നിർബന്ധമാക്കിയിട്ടില്ലെന്ന് ലോക്‌സഭയുടെ മൺസൂൺ സമ്മേളനത്തിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. 'ക്രെഡിറ്റ് സ്ഥാപനങ്ങൾക്കുള്ള രീതികളുടെ ഭാഗമായി റിസർവ് ബാങ്ക് 6.1.2025 ലെ മാസ്റ്റർ ഡയറക്ഷൻ പ്രകാരം ആദ്യമായി വായ്പയെടുക്കുന്നവരുടെ വായ്പാ അപേക്ഷകൾ ക്രെഡിറ്റ് ഹിസ്റ്ററിയില്ല എന്ന കാരണത്താൽ നിരസിക്കരുതെന്ന് ക്രെഡിറ്റ് സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.'
നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി എത്രത്തോളം മികച്ചതാണെന്ന് കാണിക്കുന്ന 300 നും 900 നും ഇടയിലുള്ള ഒരു മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. വായ്പ നൽകുന്നവർ പലപ്പോഴും ഉപഭോക്താക്കൾക്ക് വായ്പ അനുവദിക്കാൻ സിബിൽ സ്കോർ പരിഗണിക്കാറുണ്ട്. കുറഞ്ഞ സിബിൽ സ്കോർ പലപ്പോഴും വായ്പ അപേക്ഷകൾ നിരസിക്കുന്നതിലേക്ക് നയിക്കും, തിരിച്ചും. ഇഎംഐകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യസമയത്ത് അടച്ചും ക്രെഡിറ്റ് കാർഡ് ഉപയോഗ പരിധിയുടെ 30–40% ൽ താഴെയാക്കിയും സിബിൽ സ്കോർ മെച്ചപ്പെടുത്താൻ കഴിയും.
രാജ്യത്ത് നാല് ക്രെഡിറ്റ് ബ്യൂറോകളുണ്ട്: ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡ്, ഇക്വിഫാക്സ് ക്രെഡിറ്റ് ഇൻഫർമേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, സിആർഐഎഫ് ഹൈ മാർക്ക് ക്രെഡിറ്റ് ഇൻഫർമേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എക്സ്പീരിയൻ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കടം വാങ്ങുന്നവർക്ക് ക്രെഡിറ്റ് റേറ്റിംഗുകൾ നൽകാൻ അവർക്ക് അധികാരമുണ്ട്. ട്രാൻസ് യൂണിയൻ സിബിൽ നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയിൽ ആദ്യമായി വായ്പയെടുക്കുന്നവരിൽ 41 ശതമാനം പേരും ജനറൽ ഇസഡ് ആണെന്ന് കണ്ടെത്തി.