< Back
India
അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി; ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ
India

അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി; ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

Web Desk
|
28 Jun 2025 2:33 PM IST

ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഓഫീസിൽ പാര്‍ട്ടി നടത്തിയ മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ.

ഗുരുഗ്രാമിലെ ഓഫീസിൽ നടത്തിയ പാർട്ടിയിലാണ് എയർ ഇന്ത്യയുടെ നടപടി. പാര്‍ട്ടിയില്‍ പങ്കെടുത്ത ബാക്കിയുള്ളവര്‍ക്ക് താക്കീത് നല്‍കി. ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. ആഘോഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ജൂൺ 20 നായിരുന്നു സംഭവം. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കിടെ ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷ വിഡിയോയെ അംഗീകരിക്കുന്നില്ലെന്നും എയര്‍ ഇന്ത്യകമ്പനി വക്താവ് വിശദമാക്കി.

അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ 260 പേരുടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ പോലും കാണാൻ പറ്റാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ തന്നെ ഉപസ്ഥാപനത്തിലെ ആഘോഷമെന്നായിരുന്നു ഉയർന്ന വിമർശനം.

ഗ്രൗണ്ട് കാര്‍ഗോ ഹാന്‍ഡ്‌ലിങ് കമ്പനിയായ എഐ സാറ്റ്സില്‍ ടാറ്റയ്ക്കും സാറ്റ്സിനും 50ശതമാനം ഓഹരിയാണുള്ളത്. ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കത്തിയമര്‍ന്നത്.

Related Tags :
Similar Posts