< Back
India
ഒമിക്രോൺ:  കേരളമടക്കം എട്ടു സംസ്ഥാനങ്ങൾ കർശന ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്രം
India

ഒമിക്രോൺ: കേരളമടക്കം എട്ടു സംസ്ഥാനങ്ങൾ കർശന ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്രം

Web Desk
|
12 Jan 2022 6:05 PM IST

രാജ്യത്തെ 300 ജില്ലകളിലും ടിപിആർ അഞ്ച് ശതമാനത്തിന് മുകളിലാണെന്ന് മന്ത്രാലയം

ഡൽറ്റയേക്കാൾ അതിവേഗം ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം എട്ടു സംസ്ഥാനങ്ങൾ കർശന ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി, യുപി, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്രത്തിന്റെ നിർദേശം. ഇവിടങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്നും എന്നാൽ അതീവ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തെ 300 ജില്ലകളിലും ടിപിആർ അഞ്ച് ശതമാനത്തിന് മുകളിലാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സാധാരണ ജലദോഷം പോലെ ഒമിക്രോൺ ബാധയെ ചികിത്സിക്കരുതെന്നും കേന്ദ്രം ഓർമിപ്പിച്ചു. അതേസമയം, ഒമിക്രോൺ കണ്ടെത്താനുള്ള പുതിയ പരിശോധനാ രീതി ഒമിഷുവറിന് ICMR അനുമതി നൽകി.

ആവശ്യത്തിന് മെഡിക്കൽ ഓക്‌സിജൻ കരുതണമെന്നും ഓക്‌സിജൻ ലഭ്യത 48 മണികൂർ കൂടുമ്പോൾ പരിശോധിക്കണമെന്നും കാണിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്ത് അയച്ചിട്ടുണ്ട്. ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാണ് ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. സംസ്ഥാനങ്ങളിൽ ഓക്‌സിജൻ കൺട്രോൾ റൂമുകൾ ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.

അതിനിടെ, രാജ്യത്തെ കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിലേക്ക് കടക്കുകയാണ്. 1,94,720 പേർക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. ആകെ 4,868 പേർക്കാണ് ഒമിക്രോൺ ബാധ. രോഗം ബാധിച്ചുള്ള മരണ നിരക്ക് കൂടിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ 442 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05% ആണ് രാജ്യത്ത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഡൽഹിയിൽ പൊലിസുകാർക്കിടയിൽ കോവിഡ് വ്യാപിച്ചിരിക്കുകയാണ്. 1700 പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. NCDC, DCGI, ICMR ഉദ്യോഗസ്ഥരും ആരോഗ്യ ഡയറക്ടർമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.

Omikron: The Center has asked eight states, including Kerala, to pay close attention

Similar Posts