
'വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ആരുമായും സഖ്യത്തിന് തയ്യാർ': ബിജെപിയുമായി അടുക്കാന്‍ ടിവികെ
|ഡിഎംകെയെ താഴെയിറക്കുക എന്ന ഒറ്റലക്ഷ്യവുമായാണ് വിജയ് 2024 ഒക്ടോബറിൽ ടിവികെക്ക് തുടക്കമിട്ടത്.
ചെന്നൈ: വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് തമിഴഗ വെട്രി കഴകം(ടിവികെ). പാര്‍ട്ടി ഉന്നതരെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിജെപിയുമായി പാര്‍ട്ടി ചർച്ചകൾ നടത്തിയെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ടിവികെയുടെ പുതിയ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് തമിഴ്‌നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡിഎംകെ വിരുദ്ധ മുന്നണിയിൽ പരമാവധി കക്ഷികളെ ഉൾക്കൊള്ളിക്കണമെന്ന നിർദേശമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്നത്. ഏതുവിധേനയും ടിവികെയുമായി സഖ്യത്തിനു ശ്രമിക്കണമെന്ന സൂചനയും ദേശീയ നേതൃത്വത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയുമായോ ഭരണകക്ഷിയായ ഡിഎംകെയുമായോ രാഷ്ട്രീയ സഖ്യം രൂപീകരിക്കില്ലെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് ടിവികെ വ്യക്തമാക്കിയിരുന്നു. അതേസമയം കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് സൂചന നേരത്തെ പാര്‍ട്ടി നൽകിയിരുന്നുവെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. ഇതിനിടെ മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന്റെ എഐഎഡിഎംടിയുഎംകെയും ടിവികെയില്‍ ചേരാന്‍ താൽപര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. 20 സീറ്റാണ് പനീര്‍സെല്‍വം ചോദിക്കുന്നത്.
15സീറ്റെ നല്‍കൂവെന്ന നിലപാടാണ് ടിവികെക്ക്. ഡിഎംകെയെ താഴെയിറക്കുക എന്ന ഒറ്റലക്ഷ്യവുമായാണ് വിജയ് 2024 ഒക്ടോബറിൽ ടിവികെക്ക് തുടക്കമിട്ടത്.