< Back
India
അയവില്ലാതെ പ്രതിഷേധങ്ങള്‍; ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകുംഓഖി; പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം 
India

അയവില്ലാതെ പ്രതിഷേധങ്ങള്‍; ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും

Web Desk
|
29 July 2022 6:25 AM IST

സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 27 ആയി

ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകൾ ഇന്നും പ്രക്ഷുബ്ധമാകും. വിലക്കയറ്റം, ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാകും പ്രതിഷേധം. സോണിയ ഗാന്ധിയെ ഭരണപക്ഷ എം.പിമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.

അതേസമയം, രാഷ്ട്രപത്‌നി പരാമർശം ഉയർത്തി പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം . പാർലമെന്റിന്റെ വർഷകാല സമ്മേളനം പത്താം ദിവസത്തിലേക്ക് കടക്കുമ്പോളും പ്രതിഷേധങ്ങൾക്ക് അയവില്ല. സോണിയ ഗാന്ധിയെ സ്മൃതി ഇറാനി ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാരുടെ നേത്യത്വത്തിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി കോൺഗ്രസ് ആരോപിക്കുന്നു.

പ്രിവിലേജ് കമ്മിറ്റി വിഷയം പരിശോധിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ ലോക്‌സഭ സ്പീക്കർ ഓം ബിർലയ്ക്ക് കത്ത് നൽകി. എംപിമാരുടെ സസ്പെൻഷനും പ്രതിപക്ഷം ഇന്ന് സഭയിൽ ഉയർത്തും. പ്രതിഷേധം അതിരുവിട്ടാൽ കൂടുതൽ എംപിമാരെ സസ്പെൻഡ് ചെയ്യാനാണ് സർക്കാർ നീക്കം.

ഇന്നലെ മൂന്ന് എംപിമാർക്ക് കൂടി സസ്‌പെൻഷൻ ലഭിച്ചതോടെ ഈ സഭാ കാലയളവിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 27 ആയി. ഇവരുടെ രാപ്പകൽ സമരം പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ന് 5 മണി വരെ തുടരും. അതേസമയം ദ്രൗപതി മുർമുവിനെ രാഷ്ട്രപത്‌നി എന്ന് വിളിച്ച് അപമാനിച്ച അധിർ രഞ്ജൻ ചൗധരിയും കോൺഗ്രസും സഭയിൽ മാപ്പ് പറയണമെന്ന് ഇന്നും ഭരണപക്ഷം ആവശ്യപ്പെടും.

Similar Posts