< Back
India
പാർലമെന്റിൽ ഇന്നും പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷം; സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം
India

പാർലമെന്റിൽ ഇന്നും പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷം; സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം

Web Desk
|
10 Feb 2026 10:37 AM IST

പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നൽകാത്തതിൽ തുടർച്ചയായ ഏഴാം ദിനവും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നൽകാത്തതിൽ തുടർച്ചയായ ഏഴാം ദിനവും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. ബജറ്റിന്മേലുള്ള ചർച്ച ആരംഭിച്ചതിനാൽ അതിൽ മാത്രം സംസാരിക്കണമെന്ന നിർദേശമാണ് സ്പീക്കർ നൽകുന്നത്.

ലോക്സഭ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ആണ് പ്രതിപക്ഷ തീരുമാനം. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ വനിതാ എംപിമാർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് സ്പീക്കർക്ക് ബിജെപി വനിത എംപിമാർ കത്ത് നൽകി.

അതേസമയം, കഴിഞ്ഞ ആഴ്ച മുതലുള്ള സഭ സ്തംഭനം പരിഹരിക്കാൻ സ്പീക്കർ ഓം ബിർള ഉന്നത സർക്കാർ, പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പാർലമെന്റംഗങ്ങൾ അദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെക്കുറിച്ച് സൂചന ലഭിച്ചതിനാലാണ് കൂടികാഴ്ചയെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ സഭ പിരിഞ്ഞതിനു തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസിന്റെ അഭിഷേക് ബാനർജി, സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ടി.ആർ ബാലു തുടങ്ങിയവർ ബിർളയെ കണ്ടു. ഒരു പരിഹാരം കണ്ടെത്താനും സ്തംഭനം അവസാനിപ്പിക്കാനും ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം, ബിർള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുക, സസ്‌പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം സ്പീക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചത്. തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും ബിർള പറഞ്ഞു.

Similar Posts