
'പഹൽഗാം തെരഞ്ഞെടുത്തത്ത് വിനോദ സഞ്ചാരികളുടെ തിരക്കും സുരക്ഷാ വിന്യാസത്തിന്റെ കുറവും'; എൻഐഎ റിപ്പോർട്ട്
|'മേഖലയിലെ സുരക്ഷാ വീഴ്ചകൾ വ്യക്തമാക്കുന്നതാണ് ആക്രമണം'
ന്യൂഡൽഹി: ആക്രമണത്തിനായി ഭീകരർ പഹൽഗാം തെരഞ്ഞെടുത്തത്ത് വിനോദ സഞ്ചാരികളുടെ തിരക്കും സുരക്ഷാ വിന്യാസത്തിന്റെ കുറവും കണക്കിലെടുത്തെന്ന് എൻഐഎ. ഒറ്റപ്പെട്ട പ്രദേശമായതിനാൽ സുരക്ഷാ സേനയ്ക്ക് എത്താൻ കൂടുതൽ സമയമെടുക്കുമെന്ന് ഭീകരർ മുൻകൂട്ടികണ്ടെന്ന് എൻഐഎ റിപ്പോർട്ടിൽ പറഞ്ഞു.
മേഖലയിലെ സുരക്ഷാ വീഴ്ചകൾ വ്യക്തമാക്കുന്നതാണ് ആക്രമണമെന്നും റിപ്പോർട്ടിലുണ്ട്. ഭീകരർക്ക് ഭക്ഷണം, പാർപ്പിടം, മറ്റു സഹായങ്ങൾ എന്നിവ നൽകിയതിന് എൻഐഎ രണ്ടു പ്രദേശവാസികളെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണകാരികൾ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരിക്കാൻ അവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചതായും എൻഐഎ വ്യക്തമാക്കിയിരുന്നു.
പ്രധാന ടൗണിൽ നിന്ന് ദൂരെയുള്ള ഈ പ്രദേശം ആക്രമണത്തിന് അനുകൂലമാണെന്ന് ഭീകരർ വിലയിരുത്തിയിരുന്നു. മൂന്ന് ഭീകരരാണ് പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ വെടിവെച്ചതെന്നും എൻഐഎ വിവരിച്ചിട്ടുണ്ട്.
2025 ഏപ്രിൽ 22നാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾക്ക് നേരെ മടന്ന ഈ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കർ ഇ തയിബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഓപറേഷൻ സിന്ദൂറിലൂടെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് പാകിസ്താന് നൽകിയത്.