< Back
India
ഓപറേഷൻ സിന്ദൂര്‍; അഞ്ച് പാക് യുദ്ധ വിമാനങ്ങൾ തകര്‍ത്തുവെന്ന് എയര്‍ ചീഫ് മാര്‍ഷൽ
India

ഓപറേഷൻ സിന്ദൂര്‍; അഞ്ച് പാക് യുദ്ധ വിമാനങ്ങൾ തകര്‍ത്തുവെന്ന് എയര്‍ ചീഫ് മാര്‍ഷൽ

Web Desk
|
9 Aug 2025 1:12 PM IST

ബംഗളൂരുവിലെ പരിപാടിയിലാണ് എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങിന്‍റെ വെളിപ്പെടുത്തൽ

ബംഗളൂരു: ഓപറേഷൻ സിന്ദൂറിനിടെ പാകിസ്താന്‍റെ യുദ്ധവിമാനങ്ങൾ തകർത്തെന്ന സ്ഥിരീകരണവുമായി ഇന്ത്യ. ബംഗളൂരുവിലെ പരിപാടിയിലാണ് എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങിന്‍റെ വെളിപ്പെടുത്തൽ. പാകിസ്താന്‍റെ ഏത് ഭീഷണിയും നേരിടാൻ ഇന്ത്യയുടെ വ്യോമ സംവിധാനം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സേനകളുടെയും സംയുക്ത പോരാട്ടമാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയം എന്നും എ.പി സിങ് കൂട്ടിച്ചേര്‍ത്തു.

വെടിവച്ചിട്ട വിമാനങ്ങളിൽ അഞ്ചെണ്ണം യുദ്ധവിമാനങ്ങളും മറ്റൊന്ന് ഒരു AWACS (എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം) ഉം ആയിരുന്നു.ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താൻ വ്യോമസേനക്കുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ഇതാദ്യമായാണ് ഇന്ത്യൻ വ്യോമസേന വെളിപ്പെടുത്തുന്നത്.

ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നെന്ന് കേന്ദ്രം നേരത്തെ അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം പാക് വ്യോമസേനയ്ക്കു വലിയ നഷ്ടമുണ്ടാക്കിയെന്നാണ് കേന്ദ്രം പറഞ്ഞത്. അടിസ്ഥാന സൗകര്യങ്ങളിലും നിരീക്ഷണ സംവിധാനങ്ങളിലുമടക്കം വ്യോമസേനയ്ക്ക് 20 ശതമാനത്തോളം നഷ്ടമുണ്ടായി. വ്യോമതാവളങ്ങളിലുണ്ടായിരുന്ന എഫ്-16, ജെ-17 ഉൾപ്പെടെ നിരവധി യുദ്ധവിമാനങ്ങളും തകർന്നു.നിയന്ത്രണ രേഖയിൽ നടത്തിയ തിരിച്ചടിയിൽ ഭീകരരുടെ ബങ്കറുകളും പാക് സൈനിക പോസ്റ്റുകളും തകർത്തതായും കേന്ദ്രം അറിയിച്ചിരുന്നു.

Similar Posts