< Back
India
വന്ദേഭാരതിന്‍റെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
India

വന്ദേഭാരതിന്‍റെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

Web Desk
|
11 Nov 2022 11:03 AM IST

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന വന്ദേഭാരതിന്‍റെ രാജ്യത്തെ അഞ്ചാമത് സർവീസിനാണ് ഇന്ന് തുടക്കം കുറിച്ചത്

ബെംഗളൂരു: സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്‍റെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈയിൽ നിന്നും ബെംഗളുരു വഴി മൈസൂർ വരെയാണ് സർവീസ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന വന്ദേഭാരതിന്‍റെ രാജ്യത്തെ അഞ്ചാമത് സർവീസിനാണ് ഇന്ന് തുടക്കം കുറിച്ചത്.

വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാമത്തെ ടെർമിനലിന്‍റെ ഉദ്ഘാടനവും നഗര സ്ഥാപകനായ കെമ്പഗൗഡയുടെ 108 അടി പ്രതിമയും പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും. നാലു മണിക്കൂർ നീണ്ട സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ബെംഗളൂരുവിൽ എത്തിയത്. വിധാൻ സൗധയിലെ കനകദാസന്‍റെയും വാൽമീകിയുടെയും പ്രതിമകളിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി.

വന്ദേഭാരത് എക്സ്പ്രസ് ചെന്നൈയിലെ വ്യവസായിക കേന്ദ്രവും ബെംഗളൂരുവിലെ ടെക്, സ്റ്റാർട്ടപ്പ് ഹബ്ബും പ്രശസ്ത ടൂറിസ്റ്റ് നഗരമായ മൈസൂരുവും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും മോദി ഫ്ലാഗ് ചെയ്തു. കർണാടക സർക്കാരും റെയിൽവേ മന്ത്രാലയവും ചേർന്ന് കർണാടകയിൽ നിന്നുള്ള തീര്‍ഥാടകര്‍ക്ക് കാശിയിലേക്ക് പോകാന്‍ അവസരം നല്‍കുന്ന ഭാരത് ഗൗരവ് പദ്ധതിക്ക് കീഴിൽ ഈ ട്രെയിൻ ഏറ്റെടുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടക.കാശി, അയോധ്യ, പ്രയാഗ്‌രാജ് എന്നിവിടങ്ങൾ സന്ദർശിക്കുന്നതിന് തീർഥാടകർക്ക് സുഖപ്രദമായ താമസവും മാർഗനിർദേശവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Similar Posts