< Back
India
PM Modi slams congress in Loksabha
India

''ആദ്യ പാപം നെഹ്‌റു ചെയ്തു, ഇന്ദിര തുടർന്നു... കോൺഗ്രസിന് ജനം മാപ്പ് നൽകില്ല''- പ്രധാനമന്ത്രി

Web Desk
|
14 Dec 2024 7:20 PM IST

"സ്വന്തം പദവി സംരക്ഷിക്കാനാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കിയത്"

ന്യൂഡൽഹി: ലോക്‌സഭയിലെ ഭരണഘടനാ ചർച്ചയിൽ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയെ നിരന്തരം വേട്ടയാടിയത് കോൺഗ്രസ് ആണെന്നും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി നെഹ്‌റു ഭരണഘടനയെ അട്ടിമറിച്ചെന്നും മോദി കടന്നാക്രമിച്ചു. ഭരണഘടന ഉയർത്തി, സവർക്കറെ ഉദ്ധരിച്ച് ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ രൂക്ഷവിമർശനമുന്നയിച്ചതിന് മറുപടിയെന്നോണമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

പ്രസംഗത്തിന്റെ പൂർണരൂപം:

"അടിയന്തരാവസ്ഥ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ്. കോൺഗ്രസിന്റെ ആ പാപത്തിന് ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല. അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു, രാജ്യത്തെ ജയിൽ ആക്കി മാറ്റി. കോൺഗ്രസിൽ നിന്ന് ആ കളങ്കം മായില്ല. കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ ചവിട്ടി താഴ്ത്താനുള്ള എല്ലാ പരിശ്രമവും നടത്തി. അവർ ഇന്ത്യയെ 55 വർഷം ഭരിച്ചു. ഭരണഘടനയെ തകർക്കുന്നതെല്ലാം ചെയ്തു. ഈ കുടുംബം എല്ലാത്തരത്തിലും ഭരണഘടനയെ വെല്ലുവിളിച്ചു.

വ്യക്തി താൽപര്യത്തിന് നിയമവിരുദ്ധമായി ഭരണഘടന ഭേദഗതി ചെയ്തു. കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്യുന്നത്. നെഹ്‌റു എന്താണ് ചെയ്തത്? ഭരണഘടന തടസമായി വന്നാൽ ഭേദഗതി ചെയ്യണമെന്ന് നെഹ്‌റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. കോൺഗ്രസ് ഭരണഘടനയെ നിരന്തരം വേട്ടയാടുകയായിരുന്നു. 60 വർഷത്തിനിടെ കോൺഗ്രസ് ഭരണഘടനയെ 75 പ്രാവശ്യം ഭേദഗതി ചെയ്തു. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി നെഹ്‌റു ഭരണഘടനയെ അട്ടിമറിച്ചു.

ഭരണഘടനയെ നിന്ദിച്ച് നെഹ്‌റു ചെയ്ത ആ പാപം ഇന്ദിര പിന്തുടർന്നു. അടിയന്തരാവസ്ഥകാലത്ത് കോൺഗ്രസ് മാധ്യമങ്ങളുടെ വാമൂടി കെട്ടി. പലരെയും ജയിലിൽ അടച്ചു. ഇവിടെ ഇരിക്കുന്ന പല കക്ഷികളുടെയും നേതാക്കൾ അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നവരാണ്. സ്വന്തം പദവി സംരക്ഷിക്കാനാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കിയത്. കോടതികളുടെ അധികാരം ഇന്ദിരാ ഗാന്ധി കവർന്നെടുത്തു. ചീഫ് ജസ്റ്റിസ് നിയമനത്തിൽ ക്രമം തെറ്റിച്ചു

ഭരണഘടനയെ നിന്ദിക്കൽ ഇവിടെയും അവസാനിച്ചില്ല. രാജീവ് ഗാന്ധിയും ഭരണഘടന അട്ടിമറിച്ചു. വോട്ട് ബാങ്കിനായി രാജീവ് ഗാന്ധി നിയമനിർമാണം നടത്തി. അടുത്ത തലമുറയും അതേ പാതയിലാണിപ്പോൾ. മൻമോഹൻ സിംഗ് സർക്കാരിനെക്കാൾ പാർട്ടിക്കാണ് മുൻഗണന നൽകിയത്. പാർട്ടി അധ്യക്ഷയാണ് അധികാര കേന്ദ്രം എന്ന് മൻമോഹൻ സിങ് പറഞ്ഞു. പാർട്ടി അധ്യക്ഷ പറഞ്ഞാൽ തനിക്ക് അനുസരിക്കേണ്ടിവരും എന്നുംപറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ പാർട്ടിക്ക് വഴങ്ങിയത് അന്നാണ്. കോൺഗ്രസ് പ്രധാനമന്ത്രിക്ക് മുകളിൽ അധികാര കേന്ദ്രം സൃഷ്ടിച്ചു. മന്ത്രിസഭാ തീരുമാനം രാഹുൽ കീറിയെറിഞ്ഞത് എല്ലാവരും കണ്ടതാണല്ലോ"

Similar Posts