< Back
India
PMs visit: Traffic control in Wayanad tomorrow
India

‘സമാധാനപരമായ പരിഹാരം കണ്ടെത്താൻ തയാറാണ്’; യുക്രെയ്ൻ സന്ദർശനത്തിന് പ്രധാനമന്ത്രി മോദി

Web Desk
|
19 Aug 2024 8:49 PM IST

സങ്കീർണമായ പ്രശ്നം പരിഹരിക്കാനുള്ള എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ തയാറാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 23ന് യുക്രെയ്ൻ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വ്ലോദ്മിർ സെലൻസ്കിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം വെസ്റ്റ് സെക്രട്ടറി തൻമയ ലാൽ പറഞ്ഞു. ഈ സന്ദർശനം നാഴികക്കലും ചരിത്രപരവുമാണ്. നയതന്ത്രബന്ധം സ്ഥാപിച്ചശേഷം 30 വർഷത്തിനിടയിൽ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. ഈ സന്ദർശനം നേതാക്കൾ തമ്മിലുള്ള ഉന്നതതല ഇടപെടലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തൻമയ ലാൽ പറഞ്ഞു. 2022ൽ റഷ്യൻ ആക്രമണം തുടങ്ങിയശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ നേതാവ് യുക്രെയ്ൻ സന്ദർശിക്കുന്നത്.

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം നയ​തന്ത്രത്തിലൂടെയും സംഭാഷങ്ങളിലൂടെയും പരിഹരിക്കാനാകുമെന്ന വ്യക്തവും സ്ഥിരതയുള്ളതുമായ നിലപാടാണ് ഇന്ത്യക്കുള്ളതെന്ന് തൻമയ ലാൽ വ്യക്തമാക്കി. ഇതാണ് ശാശ്വത സമാധാനത്തിലേക്ക് നയിക്കുക. അതിനാൽ സംഭാഷണങ്ങൾ അത്യന്താപേക്ഷിതമാണ്.

ഇരു കക്ഷികൾക്കും സ്വീകാര്യമായ വ്യവസ്ഥകളിലൂടെ മാത്രമാണ് ശാശ്വത സമാധാനം കൈവരിക്കാൻ കഴിയൂ. അതിനായി ചർച്ചകൾ വഴി ഒത്തുതീർപ്പുകളിലെത്തണം. ഇന്ത്യ ഈ രാഷ്ട്രങ്ങളുമായി ഇടപഴകുന്നത് തുടരും. റഷ്യയിലെയും യുക്രെയ്നിലെയും നേതാക്കളുമായി മോദി സംസാരിച്ചിട്ടുണ്ട്. മോദി റഷ്യ സന്ദർശിക്കുകയും ചെയ്തു. ഈ സങ്കീർണമായ പ്രശ്നം പരിഹരിക്കാനുള്ള എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ തയാറാണെന്നും തൻമയ ലാൽ വ്യക്തമാക്കി.

ആഗസ്റ്റ് 23ന് മോദി രാജ്യം സന്ദർശിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും പ്രസ്താവനയിൽ അറിയിച്ചു. ഇത് അദ്ദേഹത്തിന്റെ ആദ്യ യുക്രെയ്ൻ യാത്രയാണെന്നും നിരവധി രേഖകളിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെലൻസ്കി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Similar Posts