< Back
India
ഗ്ലൗസ് ധരിച്ചാൽ ലൈംഗിക പീഡനം ആവില്ലെന്നാണോ? ബോംബെ ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ അറ്റോണി ജനറൽ
India

ഗ്ലൗസ് ധരിച്ചാൽ ലൈംഗിക പീഡനം ആവില്ലെന്നാണോ? ബോംബെ ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ അറ്റോണി ജനറൽ

Web Desk
|
24 Aug 2021 6:52 PM IST

"ഹൈക്കോടതി വിധി നിയമവാഴ്ചക്കെതിരാണ്. ഓരോ വർഷവും രാജ്യത്ത് 43,000 പോക്‌സോ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നുണ്ട്"

പ്രായപൂർത്തിയാകാത്ത കുട്ടികളെ തെറ്റായ രീതിയിൽ സ്പർശിക്കുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമായി പരിഗണിക്കണമെങ്കിൽ തൊലികൾ തമ്മിൽ സ്പർശനമുണ്ടാവണമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ജനുവരിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി അത്യന്തം അപകടകരവും അന്യായവുമാണെന്ന് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീം കോടതി അറിയിച്ചു. ബോംബൈ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ജസ്റ്റുമാരായ യു.യു ലളിത്, അജയ് റസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ചിനു മുമ്പാകെ അറ്റോണി ജനറൽ വ്യക്തമാക്കിയതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

വിവാദ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ് ഗനെഡിവാലയുടെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈ പിടിക്കുന്നതും പാന്റിന്റെ സിപ് തുറക്കുന്നതും പോക്‌സോ ആക്ടിന്റെ പരിധിയിൽ വരില്ലെന്ന വിധിയും വിവാദമായിരുന്നു.

തൊലിതമ്മിലുള്ള സ്പർശനം ഉണ്ടാവാത്ത വിധത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്തനത്തിൽ സ്പർശിച്ചത് പോക്‌സോ കേസല്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം ഇതിനെ ഉപദ്രവം (Molestation) ആയി കാണാമെന്നും എന്നാൽ പോക്‌സോ ആക്ട് പ്രകാരമുള്ള ലൈംഗിക അതിക്രം (Sexual Assault) ആവില്ലെന്നുമായിരുന്നു ജസ്റ്റിസ് പുഷ്പ ഗനെഡിവാലയുടെ സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടത്. പോക്‌സോ നിയമത്തിലെ എട്ടാം വകുപ്പടക്കം നിരവധി വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തപ്പെട്ട സതീഷ് എന്നയാളുടെ ഹരജി പരിഗണിക്കവെയായിരുന്നു ഇത്. തെറ്റായ കീഴ്‌വഴക്കത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിരുന്നു.

ഈ വിധിക്കെതിരെയാണ് അറ്റോണി ജനറൽ സുപ്രീം കോടതിയിൽ ഹരജി നൽകിയത്. എ.ജിയുടെ വാദങ്ങളെ പിന്തുണക്കുന്നതായി മഹാരാഷ്ട്ര സർക്കാറും വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര വനിതാ കമ്മീഷനും ഹരജി നൽകിയിട്ടുണ്ട്. വിവാദ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ് ഗനെഡിവാലയുടെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈ പിടിക്കുന്നതും പാന്റിന്റെ സിപ് തുറക്കുന്നതും പോക്‌സോ ആക്ടിന്റെ പരിധിയിൽ വരില്ലെന്ന വിധിയും വിവാദമായിരുന്നു.

'നാളെ ഒരു വ്യക്തി സർജിക്കൽ ഗ്ലൗസ് ധരിച്ച് ഒരു സ്ത്രീയുടെ ശരീരം മുഴുവൻ സ്പർശിച്ചാൽ, ഈ വിധിപ്രകാരം അയാളെ ലൈംഗിക അതിക്രമത്തിന് ശിക്ഷിക്കാൻ കഴിയില്ല. ഇത് അന്യായമാണ്. തൊലികൾ തമ്മിൽ സ്പർശനം ഉണ്ടായിരിക്കണമെന്ന് പറയുന്നത് ഗ്ലൗസ് ധരിച്ചയാളെ വിട്ടയക്കാനുള്ള കാരണവുമാവും. ദൂരവ്യാപകമായ ഈ പ്രത്യാഘാതങ്ങൾ ജഡ്ജി കണ്ടില്ല.' - എ.ജി വാദിച്ചു. ഹൈക്കോടതി വിധി നിയമവാഴ്ചക്കെതിരാണെന്നും ഓരോ വർഷവും രാജ്യത്ത് 43,000 പോക്‌സോ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Tags :
Similar Posts