< Back
India
ജെഎൻയു വിസിയുടെ ജാതി അധിക്ഷേപം; ആളിക്കത്തി വിദ്യാര്‍ഥി രോഷം; രാജിയാവശ്യപ്പെട്ട് ലോങ് മാര്‍ച്ച്
India

ജെഎൻയു വിസിയുടെ ജാതി അധിക്ഷേപം; ആളിക്കത്തി വിദ്യാര്‍ഥി രോഷം; രാജിയാവശ്യപ്പെട്ട് ലോങ് മാര്‍ച്ച്

Web Desk
|
26 Feb 2026 5:54 PM IST

വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ ജാതി അധിക്ഷേപത്തില്‍ വൈസ് ചാന്‍സിലര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ജെഎന്‍യു വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വിദ്യാര്‍ഥികൾ ലോങ് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെയുണ്ടായ സംഘർഷത്തിൽ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

വൈസ് ചാന്‍സിലര്‍ രാജിവെക്കുക, രോഹിത് ആക്ട് നടപ്പിലാക്കുന്ന തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികളുടെ മാര്‍ച്ച്. മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ അംബേദ്കറുടെ ചിത്രം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. മാര്‍ച്ചില്‍ സര്‍വകലാശാലയ്ക്ക് മുന്‍പില്‍ പൊലീസ് സ്ഥാപിച്ച മൂന്ന് പൂട്ടും തകര്‍ത്ത് വിദ്യാര്‍ഥികള്‍ അകത്തുകയറി. വിദ്യാര്‍ഥികളോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും മടങ്ങാൻ കൂട്ടാക്കാതെ അവസാന ബാരിക്കേഡും തകര്‍ത്ത് മുന്നോട്ടുപോകുകയായിരുന്നു.

യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റിനിടെ വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റ് നടത്തിയ പ്രസ്താവനയാണ് വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയത്. ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്കാസ്റ്റിലെ പ്രസ്താവനകള്‍ ജാതീയമായതും സര്‍വകലാശാലയുടെ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിദ്യാര്‍ഥി യൂണിയന്‍ പറഞ്ഞിരുന്നു. വൈസ് ചാന്‍സലറുടെ രാജി ആവശ്യത്തെ പിന്തുണക്കണമെന്ന് രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാര്‍ഥി സംഘടനകളോടും യൂണിയനുകളോടും സര്‍വകലാശാലകളോടും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ഭ്രാന്തന്മാരായി വിസി വിശേഷിപ്പിച്ചതും വിവാദമായിരുന്നു. എല്ലാ സര്‍വകലാശാലകളിലും ഭ്രാന്തന്മാര്‍ ഉണ്ടെന്നും അവരൊന്നും ഈ സര്‍വകലാശാലയുടെ സവിശേഷതയെ നിര്‍വചിക്കുന്നില്ലെന്നുമായിരുന്നു പരാമര്‍ശം.

Similar Posts