< Back
India
അസമിലെ ഗോൾപാറയിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
India

അസമിലെ ഗോൾപാറയിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

Web Desk
|
17 July 2025 1:01 PM IST

ഖുതുബുദ്ദീൻ ശൈഖ് എന്നയാളാണ് കൊല്ലപ്പെട്ടത്.

ഗുവാഹതി: അസമിലെ ഗോൾപാറയിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അസം പൊലീസും വനംവകുപ്പും സംയുക്തമായി നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരെ നാട്ടുകാർ രംഗത്തുവന്നതോടെയാണ് പൊലീസ് വെടിയുതിർത്തത്.

ഖുതുബുദ്ദീൻ ശൈഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാക്കുവർ ഹുസൈൻ ഗുവാഹതിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗാളി മുസ്‌ലിം മേഖലയിലാണ് വ്യാപകമായ കുടിയൊഴിപ്പിക്കൽ നടക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർ പൊലീസിനെ ആക്രമിച്ചതിനാണ് വെടിവെപ്പിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഗോൾപുരയിൽ 1080 കുടുംബങ്ങളെയാണ് ഇതിനകം കുടിയൊഴിപ്പിച്ചത്. ബംഗാളി മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഇത് പൈകാൻ റിസർവ് വനത്തിന്റെ ഭാഗമാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ തങ്ങൾ ദീർഘകാലമായി ഇവിടെ താമസിക്കുന്നവരാണെന്നും അതിന് ശേഷമാണ് പ്രദേശം റിസർവ് വനമായി പ്രഖ്യാപിച്ചതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

അതേസമയം കുടിയൊഴിപ്പിക്കൽ തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. വനഭൂമി സംരക്ഷിക്കാനും തദ്ദേശിയരായ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള നടപടികൾ തുടരും. അനധികൃത കുടിയേറ്റക്കാർക്ക് എതിരായ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts