< Back
India
മണിപ്പൂരില്‍ രാഷ്ട്രപതിഭരണം പിന്‍വലിച്ചു; ബിജെപി സർക്കാർ ഇന്ന് അധികാരത്തിലേറും
India

മണിപ്പൂരില്‍ രാഷ്ട്രപതിഭരണം പിന്‍വലിച്ചു; ബിജെപി സർക്കാർ ഇന്ന് അധികാരത്തിലേറും

അൻഫസ് കൊണ്ടോട്ടി
|
4 Feb 2026 4:49 PM IST

മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ് ഇന്ന് വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യും

ഇംഫാല്‍: മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിപ്പിച്ച് ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം. ആര്‍ട്ടിക്കിള്‍ 356 പ്രകാരം പ്രഖ്യാപിച്ച രാഷ്ട്രപതിഭരണമാണ് പിന്‍വലിച്ചിരിക്കുന്നത്. മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടതായി ബിജെപി നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

നേരത്തെ, മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ്ങിന്റെ രാജിയെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കാണാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. മണിപ്പൂര്‍ മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ് ഇന്ന് വൈകിട്ട് ആറിന് ലോക്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മണിപ്പൂര്‍ ബിജെപി എക്‌സില്‍ കുറിച്ചു.

'അദ്ദേഹത്തിന്റെ പരിചയസമ്പത്തും നേതൃപാടവവും മണിപ്പൂരിനെ സമാധാനത്തിലേക്കും വികസനത്തിലേക്കും നയിക്കുമെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ കീഴില്‍ സംസ്ഥാനം സുസ്ഥിരമായ പുരോഗതി കൈവരിക്കും'. ബിജെപി എക്സിൽ കൂട്ടിച്ചേര്‍ത്തു.

ഈ മാസം 12ന് മണിപ്പൂരില്‍ രാഷ്ട്രപതിഭരണം അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. ബിജെപി നേതാക്കളായ നെംച കിപ്‌ഗെന്‍, നാഗ പീപ്പിള്‍സ് ഫ്രണ്ട്(എന്‍പിഎഫ്) നേതാവ് ലോസി ദിഖോ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും.

മണിപ്പൂര്‍ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ബിരേന്‍ സിങിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോട് അതൃപ്തിയുള്ള ബിജെപി എംഎല്‍എമാരും അവിശ്വാസത്തെ പിന്തുണക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബിരേന്‍ സിങ് പടിയിറങ്ങിയത്.

2017ല്‍ ആദ്യമായി എംഎല്‍എയായ ഖേംചന്ദ് സിങ് മണിപ്പൂര്‍ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022ലെ ബിരേന്‍ സിങ് മന്ത്രിസഭയില്‍ നഗരവികസനം, വിദ്യാഭ്യാസം, പഞ്ചായത്ത് രാജ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Similar Posts