
'ബീഫ് സംഭാവന' സ്വീകരിക്കുന്നതിൽ ബിജെപി സന്തുഷ്ടരാണ് ബീഫ് കഴിച്ചാൽ ദേശവിരുദ്ധരാക്കി തല്ലിക്കൊല്ലും: പ്രിയങ്ക് ഖാർഗെ
|രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായ അല്ലാനസൺസ് ഗ്രൂപ്പിൽ നിന്നും ഇലക്ടറൽ ബോണ്ട് വഴിയാണ് ബിജെപി സംഭാവന സ്വീകരിച്ചത്
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായ കമ്പനിയിൽ നിന്ന് 30 കോടി സംഭാവന സ്വീകരിച്ച ബിജെപിയെ വിമർശിച്ച് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. അല്ലാനസൺസ് ഗ്രൂപ്പിൽ നിന്നും ഇലക്ടറൽ ബോണ്ട് വഴിയാണ് ബിജെപി സംഭാവന സ്വീകരിച്ചത്.
ബീഫ് സംഭാവന സ്വീകരിക്കുന്നതിൽ സന്തോഷിക്കുന്ന ബിജെപി ആരെങ്കിലും ബീഫ് കഴിച്ചാൽ അവരെ ദേശവിരുദ്ധരാക്കി തല്ലിക്കൊല്ലുമെന്ന് ഖാർഗെ വിമർശിച്ചു. ബീഫ് ബിസിനസിനെ മോദി സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുകയും മാംസ കയറ്റുമതി വിപണികൾ വികസിപ്പിക്കുകയും ചെയ്യുന്നതായും അദേഹം പറഞ്ഞു.
ബീഫ് കഴിക്കുന്നതും ബീഫ് പണത്തിൽ പാർട്ടി നടത്തുന്നതും തമ്മിലുള്ള ധാർമിക വ്യത്യാസം എന്താണെന്നും അദേഹം ചോദിച്ചു. ആർഎസ്‌എസ് ഹിന്ദു വികാരങ്ങളിൽ യഥാർഥ ശ്രദ്ധാലുവാണെങ്കിൽ, അവരുടെ പ്രചാരകർ ബിജെപി കേന്ദ്ര ഓഫീസിന് പുറത്ത് പ്രതിഷേധിക്കുകയും ഈ ബീഫ് സംഭാവനകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യണം. ദരിദ്രരായ സാധാരണ പൗരന്മാർക്ക് മാത്രമാണോ പ്രതിഷേധം ബാധകമെന്നും അദേഹം ചോദിച്ചു.
2024–25 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരാണ് അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്. 2023–24ൽ രണ്ട് കോടി രൂപയാണ് ഇവർ ബിജെപിക്ക് സംഭാവന നൽകിയത്. അതേസമയം, അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്, 2018ന് ശേഷം ആദ്യമായി 10,000 കോടിയിലധികം വരുമാനം രേഖപ്പെടുത്തി.