< Back
India
ഉത്തർപ്രദേശിൽ അഭിഭാഷകരും സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി
India

ഉത്തർപ്രദേശിൽ അഭിഭാഷകരും സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി

Web Desk
|
18 Oct 2021 9:15 PM IST

ഉത്തർ പ്രദേശിൽ ആരും സുരക്ഷിതരല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ അഭിഭാഷകൻ കോടതിയിൽ വെടിയേറ്റ് മരിച്ച സംഭവത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണം. സ്ത്രീകളോ കർഷകരോ ഇപ്പോൾ അഭിഭാഷകരോ ഇന്നത്തെ ഉത്തർ പ്രദേശിൽ സുരക്ഷിതരല്ലെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.



ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഇന്ന് രാവിലെയാണ് ജില്ലാ കോടതിവളപ്പിൽ അഭിഭാഷകൻ വെടിയേറ്റു മരിച്ചത്. കോടതിയുടെ മൂന്നാം നിലയിൽ വെച്ചാണ് ഭൂപേന്ദ്ര പ്രതാപ് സിങ് എന്ന അഭിഭാഷകൻ കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടൻ തോക്ക് കണ്ടെടുത്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സംഭവം നടക്കുമ്പോൾ അഭിഭാഷകൻ ഒറ്റക്കായിരുന്നു.

ഫോറൻസിക് സംഘത്തിന്റെ പരിശോധന നടക്കുന്നുണ്ട്. കൊലപാതകത്തിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്-ഷാജഹാൻപൂർ എസ്.പി എസ് ആനന്ദ് പറഞ്ഞു. 'ഞങ്ങൾക്ക് കൂടുതലായി ഒന്നുമറിയില്ല. ഞങ്ങൾ കോടതിയിലായിരുന്നു. ഒരാൾ വെടിയേറ്റു മരിച്ചെന്ന് ആരോ പറഞ്ഞപ്പോഴാണ് ഞങ്ങൾ പോയിനോക്കിയത്. ഒരാൾ മരിച്ചുകിടക്കുന്നതും സമീപത്ത് ഒരു നാടൻ പിസ്റ്റൾ കിടക്കുന്നതുമാണ് ഞങ്ങൾ കണ്ടത്. നേരത്തേ ബാങ്ക് ജീവനക്കാരനായിരുന്ന ഭൂപേന്ദ്ര സിങ് നാലഞ്ചു വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയാണ്'-സഹപ്രവർത്തകനായ അഭിഭാഷകൻ പറഞ്ഞു.


Similar Posts