< Back
India
ട്രെയിനിൽ നിന്ന് ഇറങ്ങുന്നത് സംബന്ധിച്ച തർക്കം; കോളജ് പ്രൊഫസറെ റെയിൽവേ സ്റ്റേഷനിലിട്ട് കുത്തിക്കൊന്നു
India

ട്രെയിനിൽ നിന്ന് ഇറങ്ങുന്നത് സംബന്ധിച്ച തർക്കം; കോളജ് പ്രൊഫസറെ റെയിൽവേ സ്റ്റേഷനിലിട്ട് കുത്തിക്കൊന്നു

ലാൽകുമാർ
|
25 Jan 2026 4:34 PM IST

ശനിയാഴ്ച നടന്ന ഒരു ചെറിയ തർക്കത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം

മുംബൈ: ട്രെയിനിൽ യാത്രയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മുംബൈയിൽ കോളജ് പ്രൊഫസറെ കുത്തിക്കൊന്നു. മുംബൈ മലാഡ് റെയിൽവേ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന കൊലപാതകം. പ്രതിയായ ഓംകാർ ഷിൻഡെയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

വൈൽ പാർലെയിലെ ഒരു സ്വകാര്യ കോളജ് പ്രൊഫസറായ അലോക് സിംഗാണ് മരിച്ചത്. റെയിൽവേ സ്റ്റേഷനിൽ നടന്ന കൊലപാതകം ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ഞെട്ടിച്ചത്. ശനിയാഴ്ച നടന്ന ഒരു ചെറിയ തർക്കത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. സിംഗും പ്രതിയായ ഷിൻഡെയും ഒരേ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ മലാദിനടുത്തെത്തിയപ്പോൾ, തിരക്കേറിയ കമ്പാർട്ട്മെന്റ് ഗേറ്റുകളിലൂടെ കയറുന്നതിനോ ഇറങ്ങുന്നതിനോ സംബന്ധിച്ചാണ് തർക്കം പൊട്ടിപ്പുറപ്പെട്ടത്.

വാക്കുതർക്കം ഉടൻ തന്നെകൊലപാതകത്തിലേക്ക് വഴിമാറുകയായിരുന്നു. ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങിയപ്പോൾ ഷിൻഡെ കത്തി പുറത്തെടുത്ത് സിംഗിന്റെ വയറ്റിൽ പലതവണ കുത്തുകയായിരുന്നു. ഇതിന് ശേഷം അക്രമി അപ്രത്യക്ഷനായി. സ്റ്റേഷനിലെ നിരീക്ഷണ ക്യാമറ ഉപയോഗിച്ച് ബോറിവാലി ജിആർപി അടിയന്തര അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് തൊട്ടുപിന്നാലെ വെള്ള ഷർട്ടും നീല ജീൻസും ധരിച്ച ഒരാൾ ഫുട് ഓവർ ബ്രിഡ്ജിലൂടെ ഓടിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളും സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു.

Similar Posts