< Back
India
ഗ്യാൻവാപി മസ്ജിദിലെ പൂജ; മസ്ജിദ് കമ്മിറ്റി വീണ്ടും സുപ്രിംകോടതിയിൽ
India

ഗ്യാൻവാപി മസ്ജിദിലെ പൂജ; മസ്ജിദ് കമ്മിറ്റി വീണ്ടും സുപ്രിംകോടതിയിൽ

Web Desk
|
26 Feb 2024 7:16 PM IST

അലഹബാദ് ഹൈക്കോടതി ഉത്തരവ് ആരാധനാലയ നിയമത്തിൻ്റെ ലംഘനമാണെന്ന് മസ്ജിദ് കമ്മിറ്റി

ഡൽഹി: അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ. ഹൈക്കോടതി ഉത്തരവ് ആരാധനാലയ നിയമത്തിൻ്റെ ലംഘനമാണെന്നാണ് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.

ഗ്യാൻവാപി മസ്ജിദിൽ പൂജ തുടരാമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഗ്യാൻവാപി മസ്ജിദിലെ നിലവറകളിൽ ഒന്നിൽ പൂജ നടത്താൻ വാരാണസി ജില്ലാകോടതി അനുമതി നൽകിയതിനെതിരെയാണ് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പൂജ തടയണമെന്ന ആവശ്യം സിംഗിൾ ബെച്ച് ജഡ്ജി രോഹിത് രഞ്ജൻ അഗർവാൾ തള്ളുകയായിരുന്നു.

1993ൽ യു.പി സർക്കാർ നിലവറയിൽ നടന്നിരുന്ന പൂജകൾ തടഞ്ഞത് നിയമവിരുദ്ധമാണ്. വ്യാസ് കുടുംബത്തിന്റെ വിശ്വാസത്തിനുള്ള അവകാശം ഇതിലൂടെ ഹനിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു. ജില്ലാ കോടതി ഉത്തരവ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണെന്നും ഉത്തരവിൽ പറയുന്നു. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറ ആരുടെ കൈവശമാണെന്ന് തെളിയിക്കാൻ കോടതി വാദത്തിനിടയിൽ ആവശ്യപ്പെട്ടിരുന്നു.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ വ്യാസ് നൽകിയ ഹരജിയിലാണ് മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി ജനുവരി 31ന് അനുമതി നൽകിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. സുപ്രിംകോടതിയിൽ നിയമപോരാട്ടം തുടരാനാണ് മസ്ജിദിൽ കമ്മിറ്റിയുടെ തീരുമാനം.

Similar Posts