< Back
India
ബലിപെരുന്നാൾ ദിനത്തിൽ പബ്ലിക് പാർക്കുകൾ അടച്ചുപൂട്ടി പൂനെ മുനിസിപ്പാലിറ്റി; പ്രതിഷേധവുമായി മുസ്‌ലിം നേതാക്കൾ
India

ബലിപെരുന്നാൾ ദിനത്തിൽ പബ്ലിക് പാർക്കുകൾ അടച്ചുപൂട്ടി പൂനെ മുനിസിപ്പാലിറ്റി; പ്രതിഷേധവുമായി മുസ്‌ലിം നേതാക്കൾ

Web Desk
|
10 Jun 2025 8:40 AM IST

ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുസ്‌ലിം കോൺഫറൻസ് പ്രസിഡന്റ് ഹാജി സുബൈർ മേമൻ പൂനെ ജില്ലാ കളക്ടർക്ക് ഔപചാരിക മെമ്മോറാണ്ടം സമർപ്പിച്ചു

പൂനെ: 2025 ജൂൺ 8ന് ബലിപെരുന്നാളിന്റെ രണ്ടാം ദിവസം പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്തെ നിരവധി പൊതു പാർക്കുകൾ അപ്രതീക്ഷിതമായി അടച്ചുപൂട്ടി. ഇത് മുസ്‌ലിം സമൂഹത്തിൽ വ്യാപകമായ നീരസത്തിനും പ്രതിഷേധത്തിനും കാരണമായി. മുൻകൂർ അറിയിപ്പോ ഔദ്യോഗിക ഉത്തരവോ ഇല്ലാതെ പെട്ടെന്നുള്ള അടച്ചുപൂട്ടലുകൾ കമ്മ്യൂണിറ്റി ഒത്തുചേരലുകളെയും ആഘോഷങ്ങളെയും തടസ്സപ്പെടുത്തിയാതായി മുസ്ലിം നേതാക്കൾ പറഞ്ഞു.

ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുസ്‌ലിം കോൺഫറൻസ് പ്രസിഡന്റ് ഹാജി സുബൈർ മേമൻ പൂനെ ജില്ലാ കളക്ടർക്ക് ഒരു ഔപചാരിക മെമ്മോറാണ്ടം സമർപ്പിച്ചു. മുസ്‌ലിം സമൂഹം സാധാരണയായി ഈദ് സംഗമങ്ങൾക്കും സാമൂഹിക ഒത്തുചേരലുകൾക്കും ഉപയോഗിക്കുന്ന ശനിവാർവാഡ, സരസ്ബാഗ് പാർക്ക് തുടങ്ങിയ പ്രമുഖ പൊതു ഇടങ്ങൾ ഒരു കാരണവുമില്ലാതെ പെട്ടെന്ന് അടച്ചുപൂട്ടിയതായി മെമ്മോറാണ്ടം സൂചിപ്പിക്കുന്നു.

മേധ കുൽക്കർണി എംപിയുടെ ഒരു കത്തിന്റെ സ്വാധീനത്തിലാണ് തീരുമാനം ഉണ്ടായതെന്ന് സംഘടന ആരോപിച്ചു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ തീരുമാനമെന്നും ഭരണഘടനയുടെ മതേതര മനോഭാവത്തിന്റെ ലംഘനമാണെന്നും സംഘടന കുറ്റപ്പെടുത്തി. അടച്ചുപൂട്ടൽ ഉത്തരവ് പുറപ്പെടുവിച്ചതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ സസ്‌പെൻഡ് ചെയ്യുക, സംഭവത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തുക, മതേതര മൂല്യങ്ങളെയും ഭരണഘടനാ തത്വങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക, പൂനെ മുനിസിപ്പൽ കോർപറേഷൻ മുസ്‌ലിം സമൂഹത്തോട് പരസ്യ ക്ഷമാപണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ സംഘടന മുന്നോട്ട് വെച്ചു.

'ഈ തീരുമാനം മുസ്‌ലിം സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല സാമൂഹിക ഐക്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാന മൂല്യങ്ങളെ തകർക്കുകയും ചെയ്യുന്നു.' ഹാജി സുബൈർ മേമൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ സരസ്ബാഗ് ഗാർഡൻ അടച്ചുപൂട്ടിയതിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് ആക്ടിവിസ്റ്റ് അൻവർ ഷെയ്ഖ് പിഎംസിയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പിഎംസി ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.

Similar Posts