< Back
India
എപ്സ്റ്റീനെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി കണ്ടു, 62 തവണ സന്ദേശം അയച്ചു; ഉടൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ്
India

എപ്സ്റ്റീനെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി കണ്ടു, 62 തവണ സന്ദേശം അയച്ചു; ഉടൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ്

റിഷാദ് അലി
|
18 Feb 2026 11:07 AM IST

ഇത്രയധികം നുണകൾ പറഞ്ഞുകൊണ്ട് ഹർദീപ് പുരി ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ഖേര

ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്.

'എപ്സ്റ്റീനുമായി ഇ-മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ട്. എന്ത് ചര്‍ച്ചയാണ് അദ്ദേഹം നടത്തിയത്? ഈ വിഷയത്തിൽ മന്ത്രി ഇതുവരെ പറഞ്ഞത് കള്ളമാണ്'- കോൺഗ്രസ് നേതാവ് പവന്‍ഖേര വ്യക്തമാക്കി. മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങളെല്ലാം മന്ത്രി തള്ളി. ഏതാനും തവണ കണ്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീൻ നടത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് മന്ത്രി വിശദീകരിച്ചു.

"2014നും 2017നും ഇടയിൽ ഹർദീപ് പുരിയും എപ്‌സ്റ്റീനും തമ്മിൽ 62 തവണ ഇമെയിൽ സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ, 2014 ജൂൺ 5, 6, 8, 9 തീയതികളിലും, സെപ്റ്റംബർ 19, 23, 24 തീയതികളിലും, ഒക്ടോബർ 9, 10 തീയതികളില്‍ കൂടിക്കാഴ്ചയും നടത്തി. എന്താണ് ഇവിടെ ചർച്ച ചെയ്തത്? പുരി 32 ഇമെയിലുകൾ എഴുതിയപ്പോൾ എപ്‌സ്റ്റീൻ 30 ഇമെയിലുകളാണ് അദ്ദേഹത്തിന് അയച്ചത്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റ ഉടൻ ആരംഭിച്ച് 2017 വരെ നീണ്ടുനിന്ന 14 കൂടിക്കാഴ്ചകളാണ് നടന്നത്''- ഖേര വ്യക്തമാക്കി.

"എന്തുകൊണ്ടാണ് ഹർദീപ് പുരി ഒരു സാധാരണ പൗരൻ എന്ന നിലയിൽ എപ്‌സ്റ്റീനുമായി സർക്കാർ നയങ്ങൾ പങ്കുവെച്ചത്? അദ്ദേഹം ആദ്യം രാജി വെക്കുകയും തുടർന്ന് ഈ കാര്യത്തിൽ വ്യക്തത വരുത്തുകയുമാണ് വേണ്ടത്. തന്റെ അഭിമുഖത്തിൽ ഒന്നിനുപുറകെ ഒന്നായി കള്ളങ്ങൾ പറഞ്ഞു കൊണ്ട് ഹർദീപ് പുരി താൻ തെറ്റുകാരനാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത്രയധികം നുണകൾ പറഞ്ഞുകൊണ്ട് ഹർദീപ് പുരി ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്''- പവന്‍ ഖേര ചോദിച്ചു.

Similar Posts