< Back
India
സത്യം നീണ്ടകാലം മൂടിവെക്കാനാവില്ല റഫാൽ  ഇടപാട് വീണ്ടും ചർച്ചയാകുമ്പോൾ
India

"സത്യം നീണ്ടകാലം മൂടിവെക്കാനാവില്ല" റഫാൽ ഇടപാട് വീണ്ടും ചർച്ചയാകുമ്പോൾ

Web Desk
|
3 July 2021 10:04 PM IST

കരാര്‍ സംബന്ധിച്ച് ഇന്ത്യയില്‍ അന്വേഷണം നടന്നെങ്കിലും ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു സുപ്രീംകോടതി കണ്ടെത്തിയത്.


റഫാൽ യുദ്ധവിമാന ഇടപടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ റഫാൽ വിവാദം രാജ്യത്ത് വീണ്ടും ചൂടുപിടിക്കുകയാണ്. ഫ്രാൻസിൽ നിന്നും ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളിൽ ഫ്രഞ്ച് ഭരണകൂടം ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.

ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 'റഫാൽ ഇടപാടിലെ അഴിമതി ഇപ്പോൾ വ്യക്തമായി പുറത്തുവന്നിരിക്കുന്നു. ഫ്രാൻസിൽ അന്വേഷണത്തിനു സർക്കാർ ഉത്തരവിറക്കിയതോടെ വിഷയത്തിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നിലപാട് ശരിയെന്നു സ്ഥാപിക്കപ്പെട്ടു. ഇടപാടിൽ അഴിമതിയുണ്ടായെന്നു ഫ്രഞ്ച് സർക്കാർ അംഗീകരിച്ചിരിക്കുന്നു."കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.


സൂര്യനും ചന്ദ്രനും സത്യവും ഒരിക്കലും മൂടിവെക്കാൻ കഴിയില്ലെന്ന് ബുദ്ധന്റെ വാക്കുകൾ

#RafaleScam എന്ന ഹാഷ്ടാഗിൽ പ്രിയങ്ക ഗാന്ധി വദ്ര ട്വിറ്ററിൽ കുറിച്ചു.




" സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചു പ്രധാനമന്ത്രി മോദി മുന്നോട്ടു വരണമെന്നു ഞങ്ങൾ ആവശ്യപ്പെടുന്നു. ഇതു കോൺഗ്രസും ബിജെപിയും തമ്മിലുള്ള പ്രശ്നമല്ല. രാജ്യസുരക്ഷ, പ്രതിരോധ ഇടപാടിലെ അഴിമതി എന്നിവയെപ്പറ്റിയുള്ള ആശങ്കയാണ് " - രൺദീപ് സുർജെവാല പറഞ്ഞു.


58,000 കോടി രൂപയ്ക്ക് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്ന പദ്ധതിയിലാണ് അഴിമതി നടന്നതായി ആരോപണമുയര്‍ന്നത്. ഉയര്‍ന്ന വിലയ്ക്ക് വിമാനം വാങ്ങിയെന്നും, സാങ്കേതിക വിദ്യ കൈമാറ്റത്തിന് കരാറുണ്ടായില്ലെന്നും ഇന്ത്യയില്‍ ആരോപണമുയര്‍ന്നിരുന്നു. കരാര്‍ സംബന്ധിച്ച് ഇന്ത്യയില്‍ അന്വേഷണം നടന്നെങ്കിലും ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു സുപ്രീംകോടതി കണ്ടെത്തിയത്.

Related Tags :
Similar Posts