
2018ലെ കേസ് ദുരുദ്ദേശ്യപരം, തന്നെ തകര്‍ക്കുന്നതിനായി ബോധപൂര്‍വം കെട്ടിച്ചമച്ചത്: അമിത്ഷാക്കെതിരായ വിവാദപരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി
|2018ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് പ്രതികരണം
ന്യൂഡല്‍ഹി: തനിക്കെതിരായ അപകീര്‍ത്തി കേസ് ദുരുദ്ദേശ്യപരമാണെന്നും തന്റെ രാഷ്ട്രീയവ്യക്തിത്വം തകര്‍ക്കുന്നതിനായി ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 2018ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് പ്രതികരണം. കേസില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതിയില്‍ രാഹുല്‍ ഹാജരായിരുന്നു.
2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. അമിത് ഷാ കൊലക്കേസ് പ്രതിയെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. അന്ന് ബിജെപി ദേശീയ അധ്യക്ഷനായിരുന്നു അമിത് ഷാ.
സ്‌പെഷ്യല്‍ ജഡ്ജിമാരായ ശുഭം വര്‍മയുടെ കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പായി തനിക്കെതിരെ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളും രാഹുല്‍ ഗാന്ധി നിഷേധിച്ചിരുന്നു. നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കാശി പ്രസാദ് ശുക്ല ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. 'അടിസ്ഥാനരഹിതവും അടിത്തറയില്ലാത്തതുമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഒരാളുടെ അഭിമാനം ക്ഷതപ്പെടുത്തണമെന്ന ഉദ്ദേശ്യത്തില്‍ അദ്ദേഹമൊരിക്കലും പ്രസ്താവന നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിക്കുന്നതിനായി കെട്ടിച്ചമച്ച കള്ളക്കേസാണിത്'. ശുക്ല പറഞ്ഞു.
പാര്‍ട്ടിക്കകത്തും ജനങ്ങള്‍ക്കുമിടയിലെ തന്റെ പ്രതിഛായ തകര്‍ക്കുന്നതിനും രാഷ്ട്രീയ വ്യക്തിത്വത്തിന് മേല്‍ വിള്ളലുവീഴ്ത്തുന്നതിനുമായി കെട്ടിച്ചമച്ച കേസാണിതെന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു. മാര്‍ച്ച് ഒമ്പതിന് കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കും.
2018ലെ കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ദേശീയ അധ്യക്ഷനെതിരില്‍ അധിക്ഷേപകരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വിജയ് മിശ്ര നല്‍കിയ പരാതിയിലാണ് കേസ്. ആറ് വര്‍ഷം പഴക്കമുള്ള കേസില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ ഹാജരായിരിക്കുന്നത്.