< Back
India
ജാലിയൻവാലാ ബാഗ് സ്മാരക നവീകരണം; രക്തസാക്ഷികളെ അപമാനിച്ചതായി  രാഹുല്‍ ഗാന്ധി
India

ജാലിയൻവാലാ ബാഗ് സ്മാരക നവീകരണം; രക്തസാക്ഷികളെ അപമാനിച്ചതായി രാഹുല്‍ ഗാന്ധി

Web Desk
|
31 Aug 2021 3:21 PM IST

ഹൈടെക്ക് ഗ്യാലറിയും ലേസര്‍ ഷോയും ആധുനിക നിര്‍മാണ പ്രവര്‍ത്തനങ്ങളും പൈതൃകമൂല്യം നഷ്ടപ്പെടുത്തിയെന്നാണ് മുഖ്യവിമര്‍ശനം.

ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയുടെ സ്മാരകത്തിലെ നവീകരണപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എന്നാല്‍ ഹൈടെക്ക് ഗ്യാലറിയും ലേസര്‍ ഷോയും ആധുനിക നിര്‍മാണ പ്രവര്‍ത്തനങ്ങളും പൈതൃകമൂല്യം നഷ്ടപ്പെടുത്തിയെന്നാണ് മുഖ്യവിമര്‍ശനം. രക്തസാക്ഷിത്വത്തിന്റെ അര്‍ഥമറിയാത്തവര്‍ക്ക് മാത്രമേ ജാലിയന്‍ വാലാബാഗിലെ രക്തസാക്ഷികളെ ഇത്തരത്തില്‍ അപമാനിക്കാന്‍ കഴിയൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഞാന്‍ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കുന്നത് യാതൊരു കാരണവശാലും എനിക്ക് സഹിക്കാനാകില്ല. ഈ ക്രൂരതയ്ക്ക് ഞങ്ങളെതിരാണ്', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ജാലിയന്‍ വാലാബാഗില്‍ ലൈറ്റ്-ലേസര്‍ ഷോ നടക്കുന്നതിന്റെ ചിത്രം പ്രസിദ്ധീകരിച്ച ഒരു മാധ്യമ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. സ്വാതന്ത്ര്യം നേടുന്നതിനായി പോരാടാത്തവര്‍ക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും രാഹുല്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ജാലിയന്‍വാലാ ബാഗ് നവീകരണത്തോടനുബന്ധിച്ച് സ്മാരകത്തില്‍ ലൈറ്റ് ഷോ ഏര്‍പ്പെടുത്തിയതിനെതിരേ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിന്ന് അകന്നുനിന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവരെ അപകീര്‍ത്തിപ്പെടുത്താനാവൂ എന്നായിരുന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. ചരിത്ര സ്മാരകത്തിന്‍റെ കോര്‍പ്പറേറ്റുവല്‍ക്കരണമാണ് നടന്നതെന്ന് ചരിത്രകാരന്‍ എസ് ഇര്‍ഫാന്‍ ഹബീബ് പ്രതികരിച്ചു. പൈതൃകമൂല്യം നഷ്ടമായി ആധുനിക കെട്ടിടമായി മാറി. കാലഘട്ടത്തിന്‍റെ തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്ന് ഇര്‍ഫാന്‍ ഹബീബ് ആവശ്യപ്പെട്ടു.

ശനിയാഴ്ചയാണ് നവീകരിച്ച ജാലിയന്‍വാലാ ബാഗ് സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്.

Similar Posts