
രാമകഥ പരിപാടിക്ക് സർക്കാർ അധ്യാപകരെ നിയോഗിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്; വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു
|ഫെബ്രുവരി ഏഴ് വരെയായിരുന്നു അധ്യാപകരുടെ ഡെപ്യൂട്ടേഷൻ നിശ്ചയിച്ചിരുന്നത്.
ജയ്പ്പൂർ: രാമകഥ പരിപാടിയുൾപ്പെടുന്ന നവദിന മതപരിപാടികൾക്കായി സർക്കാർ സ്കൂൾ അധ്യാപകരെ നിയോഗിച്ച ഉത്തരവ് വിവാദമായതോടെ പിൻവലിച്ച് രാജസ്ഥാൻ സർക്കാർ. അഞ്ച് അധ്യാപകരെ നിയോഗിച്ച ഉത്തരവാണ് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചത്. ഫെബ്രുവരി രണ്ടിനായിരുന്നു ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
ബൻസി ഗ്രാമത്തിലെ അംബികാ മാതാ ക്ഷേത്രത്തിൽ രാമകഥ ഉൾപ്പെടെ ഒമ്പത് ദിവസത്തെ മതപരമായ പരിപാടിയുടെ ക്രമീകരണങ്ങളിൽ സഹായിക്കണമെന്നായിരുന്നു ബുണ്ടി ജില്ലയിലെ നൈൻവ ബ്ലോക്കിലെ സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് നൽകിയ നിർദേശം.
ഫെബ്രുവരി രണ്ട് മുതൽ ഏഴ് വരെയായിരുന്നു അധ്യാപകരുടെ ഡെപ്യൂട്ടേഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഉത്തരവ് വിവാദമായതോടെ അതേ ദിവസം തന്നെ ഇത് പിൻവലിക്കുകയും അധ്യാപകരുടെ ഡെപ്യൂട്ടേഷൻ റദ്ദാക്കുകയും എല്ലാവരും ഉടനടി തങ്ങളുടെ യഥാർഥ ജോലികളിലേക്ക് മടങ്ങാൻ നിർദേശിക്കുകയുമായിരുന്നു.
അനുചിതമാണെന്ന് വ്യക്തമായതോടെയാണ് ഉത്തരവ് പിൻവലിച്ചതെന്ന് നൈൻവ ചീഫ് ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർ പറഞ്ഞു. 'അതൊരു തെറ്റായ ഉത്തരവാണെന്ന് തോന്നുകയായിരുന്നു. അതിനാൽ അതേദിവസം തന്നെ പിൻവലിച്ചു'- അദ്ദേഹം പറഞ്ഞു.
വിവാദ ഉത്തരവിനെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതാവ് ഗോവിന്ദ സിങ് ദോത്തസ്ര, മതപരമായ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ നിയോഗിക്കുന്നത് അനുചിതം ആണെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദുരുപയോമാണെന്നും ആരോപിച്ചു.
അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട അധ്യാപകരെ വിദ്യാഭ്യാസേതര പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തേക്കാൾ സർക്കാർ മുൻഗണന നൽകുന്നത് മറ്റ് പല കാര്യങ്ങൾക്കുമാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം തീരുമാനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.