< Back
India
രാജ്യസഭാ തെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന്, ബി.ജെ.പി സ്വതന്ത്രന്‍ പരാജയപ്പെട്ടു
India

രാജ്യസഭാ തെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന്, ബി.ജെ.പി സ്വതന്ത്രന്‍ പരാജയപ്പെട്ടു

Web Desk
|
10 Jun 2022 8:43 PM IST

ബി.ജെ.പി പിന്തുണച്ച ചാനൽ ഉടമ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു

ജയ്പൂര്‍: രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്ന നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് ജയം. പ്രമോദ് തിവാരി, മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല എന്നിവരാണ് വിജയിച്ചത്. ഒരു സീറ്റില്‍ ബി.ജെ.പി വിജയിച്ചു. ഘനശ്യാം തിവാരിയാണ് വിജയിച്ചത്.

ബി.ജെ.പി പിന്തുണച്ച സീ ചാനൽ ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. കോണ്‍ഗ്രസ് എം.എൽ.എമാരുടെ ഐക്യം ബി.ജെ.പിക്ക് ഉചിതമായ മറുപടി നൽകിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. വിജയം കോൺഗ്രസിന്‍റേതല്ല, ജനാധിപത്യത്തിന്‍റേതാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം മുതലെടുക്കാനായാണ് ബി.ജെ.പി ഒരു സീറ്റില്‍ സ്വതന്ത്രനെ പിന്തുണച്ചത്. എന്നാല്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ തന്ത്രങ്ങളാണ് കോൺഗ്രസിന് മൂന്നാം സീറ്റിലും വിജയം സമ്മാനിച്ചത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ ജയറാം രമേശും ബി.ജെ.പിയുടെ നിര്‍മല സീതാരാമനും വിജയിച്ചു. 57 ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 11 സംസ്ഥാനങ്ങളിൽ നിന്നായി വിവിധ പാർട്ടികളിൽപെട്ട 41 സ്ഥാനാർഥികൾ ഇതിനകം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാക്കി 16 സീറ്റിലാണ് വോട്ടെടുപ്പ് നടന്നത്.

Related Tags :
Similar Posts