< Back
India
Rajkot fire; Action against 18 gaming centers in Gujarat,latestnews
India

രാജ്കോട്ട് തീപിടിത്തം; ഗുജറാത്തിൽ 18 ഗെയിമിങ് സെന്ററുകൾക്കെതിരെ നടപടി

Web Desk
|
29 May 2024 8:20 PM IST

ടിആർപി ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 27 പേർ കൊല്ലപ്പെട്ടിരുന്നു

അഹമ്മദാബാദ്: രാജ്കോട്ട് ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിനു പിന്നാലെ കർശന നടപടികളുമായി ഗുജറാത്ത് പൊലീസ്. നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന 18 വിനോദ കേന്ദ്രങ്ങളുടെ ഉടമകൾക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

സംസ്ഥാന ഡിജിപി വികാസ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം അനധികൃതമായി പ്രവർത്തിക്കുന്ന ഗെയിമിങ് സ്ഥാപനങ്ങളുടെ മാനേജ്മെന്റുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘവി നിർദ്ദേശം നൽകിയിരുന്നു. ഫയർ എൻഒസികൾ, നിർബന്ധിത ലൈസൻസ് തുടങ്ങി മറ്റ് അനുമതികളേതുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് നിർദേശം.

മെയ് 25 ന് ടിആർപി ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ കുട്ടികളടക്കം 27 പേർ കൊല്ലപ്പെട്ടിരുന്നു.

രാജ്കോട്ട് നഗരത്തിൽ മാത്രം വാട്ടർ പാർക്ക് ഉൾപ്പെടെ എട്ട് ഗെയിമിങ് സെന്ററുകൾ സീൽ ചെയ്യുകയും അനുമതിയില്ലാതെ പ്രവർത്തിച്ചതിന് ഉടമകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

അഹമ്മദാബാദിലും നാല് അനധികൃത സെന്ററുകൾ സീൽ ചെയ്യുകയും ഉടമകൾക്കെതിരെ കേസെടുക്കുകയും ചെയ്തതായി പൊലീസ് കമ്മീഷണർ ജിഎസ് മാലിക് പറഞ്ഞു. രാജ്‌കോട്ട് സംഭവത്തിൽ ഗുജറാത്ത് കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.



Similar Posts