< Back
India
ജാർഖണ്ഡിൽ അപ്രതീക്ഷിത നീക്കം:  ജെഎംഎം, എൻഡിഎയിലേക്ക്? ഹേമന്ത് സോറനും ഭാര്യ കൽപനയും ബിജെപിയുമായി ചർച്ച നടത്തി
India

ജാർഖണ്ഡിൽ അപ്രതീക്ഷിത നീക്കം: ജെഎംഎം, എൻഡിഎയിലേക്ക്? ഹേമന്ത് സോറനും ഭാര്യ കൽപനയും ബിജെപിയുമായി ചർച്ച നടത്തി

Web Desk
|
2 Dec 2025 10:30 PM IST

ബിഹാർ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിന്നിലെന്നാണ് സൂചന

റാഞ്ചി: ജാര്‍ഖണ്ഡില്‍ അപ്രതീക്ഷിത നീക്കം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) എന്‍ഡിഎയിലേക്കെന്ന് സൂചന. മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

ഇരുവരും ഡൽഹിയിൽ തുടരുകയാണ്. ബുധനാഴ്ച ഇരുവരും റാഞ്ചിയിൽ മടങ്ങിയെത്തുമെന്നാണ് വിവരം. തുടര്‍ന്നായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. ജാർഖണ്ഡ് ഗവർണർ, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തകളുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിന്നിലെന്നാണ് സൂചന.

മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകൾക്കായി ജാർഖണ്ഡ് മുക്തി മോർച്ച ശ്രമിച്ചിരുന്നു. എന്നാൽ ആർജെഡി, കോൺഗ്രസ് നേതൃത്വങ്ങൾ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാർട്ടി നേതൃത്വത്തെ ആർജെഡിയുമായും കോൺഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. അന്ന് തന്നെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയും ഇന്‍ഡ്യ സഖ്യത്തില്‍ നിന്നും പിന്തിരിയുമെന്ന് ജെഎംഎം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെതിരെ ഇ.ഡിയുടെ നിലവിലുള്ള കേസുകളും അന്തരിച്ച ജെഎംഎം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്നം നൽകുന്ന കാര്യവും മുന്നണി മാറ്റത്തിന്റെ കാരണങ്ങളായി പറയപ്പെടുന്നു.

ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിനു 56 സീറ്റുകളാണ് ജാർഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിനു നാലും ഇടതുപക്ഷത്തിനു രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എൽജെപി ഒന്ന്, എജെഎസ്‌യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില.

ജെഎംഎം ബിജെപിയുമായി സഖ്യം രൂപവത്കരിക്കുകയാണെങ്കിൽ സഖ്യത്തിൽ 58 എംഎൽഎമാരുണ്ടാകും. 16 കോൺഗ്രസ് എംഎൽഎമാരിൽ കുറഞ്ഞത് എട്ട് പേരെങ്കിലും തങ്ങളുടെ ചേരിയിലെത്തുമെന്നും ബിജെപി കണക്കുക്കൂട്ടുന്നു.

Similar Posts