
പാസ്പോർട്ട് കൈവശം വെക്കാനും വിദേശയാത്ര പോകാനുമുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗം: ഡൽഹി ഹൈക്കോടതി
|പൗരന്മാരുടെ ഈ അവകാശത്തിന്മേല്‍ അധികാരികള്‍ ഇടപെടുകയാണെങ്കില്‍ ന്യായമായ കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും നടപടികൾ നീതിയുക്തമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം പാസ്‌പോര്‍ട്ട് കൈവശം വെക്കാനും വിദേശയാത്ര പോകാനുമുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഡല്‍ഹി ഹൈക്കോടതി. പൗരന്മാരുടെ ഈ അവകാശത്തിന്മേല്‍ അധികാരികള്‍ ഇടപെടുകയാണെങ്കില്‍ ന്യായമായ കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും നടപടികൾ നീതിയുക്തമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രാഹേജ ഡെവലപ്പേഴ്‌സ് കമ്പനി ഡയറക്ടര്‍ യോഗേഷ് രാജയുടെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്. തനിക്കെതിരെ കേസ് നിലനില്‍ക്കുന്ന കാര്യം പാസ്‌പോര്‍ട്ട് പുതുക്കുന്ന ഘട്ടത്തില്‍ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ ഇയാളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരുന്നത്. 2025 ജനുവരി 17നാണ് സംഭവം.
ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാത്രം പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാനാകില്ലെന്നും കുറ്റപത്രം സമര്‍പ്പിക്കുകയും കോടതിനടപടികള്‍ ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരം നടപടികളിലേക്ക് കടക്കാനാകുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
'2024ലാണ് യോഗേഷ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായുള്ള അപേക്ഷ നല്‍കിയത്. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് 2025 ഫെബ്രുവരിയിലും. പാസ്‌പോര്‍ട്ട് കൈവശം വെക്കാനും വിദേശയാത്രകള്‍ ചെയ്യാനും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. ഏതെങ്കിലും കാരണവശാല്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കേണ്ടതുണ്ടെന്നുണ്ടെങ്കില്‍ അത് ന്യായമായ ആവശ്യത്തിനാണെന്ന് ഉറപ്പുവരുത്തണം'. കോടതി വ്യക്തമാക്കി.പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നല്‍കിയ ഉത്തരവും അതിനെതിരെ സമര്‍പ്പിച്ച ഹരജി തള്ളിയ നടപടിയും ഹൈക്കോടതി തള്ളി. പാസ്‌പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാകരുതെന്നും കോടതി ഭരണകൂടത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.