
മദൻ ഷാ Photo: Indiatoday
മത്സരിക്കാൻ സീറ്റ് നൽകിയില്ല, ലാലു പ്രസാദ് യാദവിന്റെ വീടിന് മുന്നിൽ കുർത്ത വലിച്ചുകീറി പൊട്ടിക്കരഞ്ഞ് ആർജെഡി നേതാവ്
|വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിക്കകത്ത് ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ലാലു പ്രസാദ് യാദവിന്റെ വീടിന് മുമ്പിൽ പൊട്ടിക്കരഞ്ഞ് ആർജെഡി നേതാവ്. മധുബാൻ നിയോജക മണ്ഡലത്തിൽ നിന്നുള്ള ആർജെഡിയുടെ മുതിർന്ന നേതാക്കളിലൊരാളായ മദൻ ഷായാണ് ലാലുപ്രസാദ് യാദവിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം കരഞ്ഞുതീർത്തത്. ഇന്ന് രാവിലെയാണ് സംഭവം.
സ്ഥാനാർഥിയാകണമെങ്കിൽ പണം കെട്ടിവെക്കണമെന്ന് രാജ്യസഭാ എംപി സഞ്ചയ് യാദവ് ആവശ്യപ്പെട്ടിരുന്നുവെന്നും താൻ വിസമ്മതിച്ചതിനാലാണ് സീറ്റ് തഴഞ്ഞെതെന്നും മദൻ ഷാ ആരോപിച്ചു. പണം കൈമാറാത്തതിനാൽ മധുബാൻ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിത്വം തനിക്ക് പകരം സന്തോഷ് കുഷ്വാഹക്ക് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾക്കിടയിൽ കോപവും നിരാശയും പ്രകടിപ്പിച്ചുകൊണ്ട് താൻ ധരിച്ചിരുന്ന കുർത്ത വലിച്ചുകീറിയതിന് ശേഷം പാർട്ടി നേതാവിന്റെ വസതിക്ക് മുന്നിൽ നിലത്തുകിടന്ന് കരഞ്ഞുകൊണ്ടായിരുന്നു മദൻ ഷായുടെ നാടകീയമായ പ്രതിഷേധം. ചുരുങ്ങിയ സമയത്തിനുള്ളിൽ ആളുകൾ തടിച്ചുകൂടുകയും ഏതാനും സമയം വീടിന് വെളിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു.
'എന്നെപ്പോലെ സത്യസന്ധരും കഠിനാധ്വാനികളുമായ പ്രവർത്തകരെ പാർട്ടി അവഗണിക്കുകയാണ്. പണമുള്ളവന് മാത്രമേ പാർട്ടിക്കകത്ത് ഇപ്പോ വിലയുള്ളൂ.' നിറകണ്ണുകളോടെ മദൻ ഷാ പറഞ്ഞു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിക്കകത്ത് ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.