
Tejashwi Yadav
പ്രധാനമന്ത്രിയെ വിമർശിച്ച് എക്‌സ് പോസ്റ്റ്; ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ കേസ്
|ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലും മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്
പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് ആർജെഡി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ കേസ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ, സദർ ബസാർ, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി നഗര പ്രസിഡന്റ് ശിൽപ്പി ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജഹാൻപൂരിൽ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ യാദവ് നടത്തിയ 'അനുചിതമായ പരാമർശം' രാജ്യത്തെ ജനങ്ങളിൽ വലിയ രോഷമുണ്ടാക്കിയെന്ന് ഗുപ്ത പരാതിയിൽ ആരോപിക്കുന്നു. സദർ ബസാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഈ പോസ്റ്റ് പൊതുജനങ്ങളിലും പ്രവർത്തകരിലും വലിയ അതൃപ്തിയുണ്ടാക്കിയെന്നും പറയുന്നു. 'ഇന്ന് വോട്ട് മോഷ്ടാവ് ബിഹാറിലെ ഗയയിൽ വരും, ബിഹാറുകാരുടെ മുന്നിൽ നുണകൾ പറയും' എന്നായിരുന്നു പോസ്റ്റിലെ പരാമർശം.
ഗഡ്ചിരോളി പ്രാദേശിക ബിജെപി എംഎൽഎ മിലിന്ദ് നരോട്ടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിഎൻഎസ് സെക്ഷൻ 196 (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 356 (മാനനഷ്ടം), 352 (മന:പൂർവമായ അപമാനിക്കൽ), 353 (പൊതുജനങ്ങൾക്കു ദോഷമുണ്ടാക്കുന്ന പ്രസ്താവനകൾ) വകുപ്പുകൾ പ്രകാരമാണ് തേജസ്വിക്കെതിരെ കേസെടുത്തത്.