
'ഉയർച്ച താഴ്ചകൾ അനിവാര്യം, പരാജയത്തിൽ നിരാശയില്ല'; പ്രതികരണവുമായി ആർജെഡി
|ആർജെഡി പാവങ്ങളുടെ പാർട്ടിയാണെന്നും പോസ്റ്റിൽ
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി). മഹാസഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയായ ആർജെഡി തെരഞ്ഞെടുപ്പിൽ 75 സീറ്റിൽ നിന്ന് 25 ആയി കുറഞ്ഞു. 2010ന് ശേഷമുള്ള ഏറ്റവും ദയനീയമായ പ്രകടനങ്ങളിലൊന്നാണിത്.
എക്‌സ് പോസ്റ്റിലൂടെയാണ് ആർജെഡിയുടെ പ്രതികരണം. രാഷ്ട്രീയത്തിലെ ഉയർച്ച താഴ്ചകളുടെ ഭാഗമായിട്ടാണ് തോൽവിയെ കാണുന്നതെന്നാണ് പ്രതികരണം. പൊതുജനങ്ങളെ സേവിക്കുന്നത് നിരന്തരമായ പ്രക്രിയയാണെന്നും, അതൊരു അനന്തമായ യാത്രയാണെന്നും പോസ്റ്റിൽ പറയുന്നു. ഉയർച്ച താഴ്ചകൾ അനിവാര്യമാണ്. പരാജയത്തിൽ നിരാശയില്ല, വിജയത്തിൽ അഹങ്കാരവുമില്ല. രാഷ്ട്രീയ ജനതാദൾ പാവങ്ങളുടെ പാർട്ടിയാണ്, അവർക്കുവേണ്ടി തുടർന്നും ശബ്ദം ഉയർത്തുമെന്നും പോസ്റ്റിൽ പറയുന്നു.
2010ലെ തെരഞ്ഞെടുപ്പിൽ പാർട്ടി 22 സീറ്റുകളിലേക്ക് ഒതുങ്ങിയതാണ് ഇതിന് മുമ്പുള്ള ഏറ്റവും മോശം പ്രകടനം. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75 സീറ്റുകളിൽ വിജയിച്ച ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. ഇപ്രാവിശ്യം അത് 25 ആയി കുറഞ്ഞു. ബിജെപി 89 സീറ്റുകൾ വിജയിച്ചപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായി. നിതീഷ് കുമാറിൻ്റെ ജനതാ ദൾ യുണൈറ്റഡ് (ജെഡിയു) 85 സീറ്റുകളിൽ വിജയിച്ചു. രാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) 19 സീറ്റുകളിലും വിജയിച്ചു. പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടിക്കും മുകേഷ് സഹാനിയുടെ വികാശീൽ ഇൻസാൻ പാർട്ടിക്കും അക്കൗണ്ട് തുറക്കാനായില്ല.