< Back
India
Karnataka gang rape accused
India

കാറിന്‍റെ റൂഫ് ടോപ്പിൽ കൈകൾ വീശി ജാമ്യം ലഭിച്ച ബലാത്സംഗക്കേസ് പ്രതികൾ; റോഡ് ഷോയും വൻസ്വീകരണവുമായി അനുയായികൾ

Web Desk
|
23 May 2025 2:05 PM IST

2024 ജനുവരിയിൽ കർണാടകയിലെ ഹാവേരിയിൽ നടന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികളാണ്

ബെംഗളൂരു: കൂട്ടബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് വൻസ്വീകരണമൊരുക്കി സുഹൃത്തുക്കൾ. റോഡ് ഷോ സഹിതമായിരുന്നു പ്രതികളെ അനുയായികൾ സ്വീകരിച്ചത്. 2024 ജനുവരിയിൽ കർണാടകയിലെ ഹാവേരിയിൽ നടന്ന കൂട്ടബലാത്സംഗ കേസിൽ പ്രതികളായിരുന്നു ഇവര്‍. 26കാരിയെ പീഡിപ്പിച്ച കേസിൽ 17 മാസങ്ങൾക്ക് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്.

ഹാവേരി സബ് ജയിലിൽ നിന്ന് ആരംഭിച്ച് ജയിലിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അക്കി ആലൂർ പട്ടണത്തിൽ അവസാനിച്ച ജാഥയിൽ അഞ്ച് വാഹനങ്ങളിലായി 20 ലധികം അനുയായികൾ പങ്കെടുത്തു. ജാമ്യം ലഭിച്ചതിന് ശേഷം പ്രതികൾ അക്കി ആലൂരിലെ പ്രധാന തെരുവുകളിലൂടെ പ്രകടനം നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കേസിലെ അതിജീവിതക്ക് പ്രതികളെ കോടതിയിൽ തിരിച്ചറിയാൻ കഴിയാത വന്നതിനെ തുടര്‍ന്നാണ് അഫ്താബ് ചന്ദനക്കാട്ടി, മദാർ സാബ് മണ്ടക്കി, സമിവുള്ള ലാലനവർ, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിഫ് ചോട്ടി, റിയാസ് സാവികേരി എന്നിവര്‍ക്ക് ഹാവേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെങ്കിലും അധികാരികൾ അതിന്‍റെ ആധികാരികത പരിശോധിച്ചുവരികയാണ്. പൊലീസ് കേസെടുത്തേക്കാമെന്നാണ് റിപ്പോര്‍ട്ട്.

2024 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികൾ യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന്‍റെ വീഡിയോകൾ ഉള്‍പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. പ്രതികളിൽ ചിലർ സ്ഥിരം കുറ്റവാളികളാണെന്നും ഹംഗൽ ഗ്രാമത്തിൽ സ്ത്രീകൾക്കെതിരായ അക്രമം, സദാചാര പൊലീസിങ് തുടങ്ങിയ മറ്റ് കേസുകളിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മിശ്രവിവാഹവുമായി ബന്ധപ്പെട്ട സദാചാര പൊലീസിങ്ങാണ് കൂട്ടബലാത്സംഗത്തിലേക്ക് നയിച്ചത്. ജനുവരി 7ന് ഒരു ഹോട്ടലിനുള്ളിൽ വച്ച് യുവതിയെയും പങ്കാളിയെയും സംഘം ആക്രമിക്കുകയായിരുന്നു. പ്രതികൾ പിന്നീട് തന്നെ ഹോട്ടലിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി വീണ്ടും ആക്രമണത്തിനിരയാക്കിയെന്നും തുടര്‍ന്ന് ഒരു ലോഡ്ജിന് സമീപം ഉപേക്ഷിച്ചുവെന്നും യുവതി മജിസ്ട്രേറ്റിനോട് പറഞ്ഞിരുന്നു. ജനുവരി 10 ന് ലോഡ്ജ് ജീവനക്കാർ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, കൂട്ടബലാത്സംഗം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

Similar Posts