< Back
India
ജാര്‍ഖണ്ഡില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ അനുയായികളില്‍ നിന്നും 19 കോടി പിടിച്ചെടുത്തു
India

ജാര്‍ഖണ്ഡില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ അനുയായികളില്‍ നിന്നും 19 കോടി പിടിച്ചെടുത്തു

Web Desk
|
7 May 2022 11:52 AM IST

വെള്ളിയാഴ്ച പൂജ സിംഗാളിന്‍റെ വസതിയിലും ഔദ്യോഗിക സ്ഥലങ്ങളിലും ജാർഖണ്ഡ്, ബിഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മുംബൈ എന്നിവിടങ്ങളിലെ ചില സ്ഥാപനങ്ങളിലും വ്യക്തികളെയും കേന്ദ്രീകരിച്ച് ഇഡി പരിശോധന നടത്തിയിരുന്നു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ അനുയായികളില്‍ നിന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 19 കോടി പിടിച്ചെടുത്തു. പൂജ സിംഗാളിന്‍റെ സഹായികളില്‍ നിന്നാണ് കോടികള്‍ പിടിച്ചെടുത്തത്.

എംജിഎൻആർഇജിഎ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം) പദ്ധതിയുടെ അഴിമതിയും ദുരുപയോഗവും സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തതെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. വെള്ളിയാഴ്ച പൂജ സിംഗാളിന്‍റെ വസതിയിലും ഔദ്യോഗിക സ്ഥലങ്ങളിലും ജാർഖണ്ഡ്, ബിഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മുംബൈ എന്നിവിടങ്ങളിലെ ചില സ്ഥാപനങ്ങളിലും വ്യക്തികളെയും കേന്ദ്രീകരിച്ച് ഇഡി പരിശോധന നടത്തിയിരുന്നു.

19.31 കോടിയാണ് പൂജ സിംഗിന്‍റെ അനുയായികളില്‍ നിന്നും പിടിച്ചെടുത്തത്. ഇതില്‍ 17 കോടി പൂജയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റ് സുമൻ കുമാറിന്‍റെ വസതിയിൽ നിന്നാണ് കണ്ടെടുത്തത്. കൂടാതെ, മറ്റൊരിടത്ത് നിന്ന് 1.8 കോടി രൂപയും കണ്ടെടുത്തു. പരിശോധനയ്ക്കിടെ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വസതിയിൽ നിന്ന് കുറ്റകരമായ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഒരു ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ജാർഖണ്ഡ് മൈനിംഗ് ആൻഡ് ജിയോളജി സെക്രട്ടറിയാണ് പൂജ സിംഗാൾ.

വെള്ളിയാഴ്ച കണ്ടെടുത്ത പണം എണ്ണാൻ മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചതായി വൃത്തങ്ങൾ അറിയിച്ചു. 2000, 500, 200, 100 രൂപ നോട്ടുകള്‍ കെട്ടുകളായിട്ടാണ് സൂക്ഷിച്ചിരുന്നത്. കുന്തിയിലെ സെക്ഷൻ ഓഫീസറും ജൂനിയർ എഞ്ചിനീയറുമായ രാം ബിനോദ് പ്രസാദ് സിൻഹയെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ജാർഖണ്ഡ് വിജിലൻസ് ബ്യൂറോ ഇയാൾക്കെതിരെ 16 എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. 2007-2008 കാലഘട്ടത്തിൽ എംജിഎൻആർഇജിഎ ഫണ്ടിൽ 18 കോടി രൂപ ദുരുപയോഗം ചെയ്‌തെന്നാണ് രാം സിൻഹക്കെതിരെയുള്ള ആരോപണം.

സിന്‍ഹയെ ചോദ്യം ചെയ്തപ്പോഴാണ് പൂജ സിംഗാള്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് വെളിപ്പെടുത്തിയത്. ജാർഖണ്ഡിലെ മൈനിംഗ് ലീസ് ലൈസൻസിന്‍റെ ചുമതലയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഇഡി നടപടിയുണ്ടായതോടെ സമീപകാല അലോട്ട്‌മെന്‍റുകളുടെ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചേക്കും.

Related Tags :
Similar Posts