
Photo | Special Arrangement
ആർഎസ്എസ് നിരോധിക്കേണ്ട സംഘടന, ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമം: മല്ലികാർജുൻ ഖാർഗെ
|'സർദാർ വല്ലഭായ് പട്ടേലിന് കോൺഗ്രസും യുപിഎ സർക്കാരും അർഹമായ ബഹുമാനം നൽകിയിട്ടുണ്ട്'
ന്യൂഡൽഹി: ആർഎസ്എസ് നിരോധിക്കേണ്ട സംഘടന തന്നെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിനുള്ള ശ്രമം നടക്കുകയാണെന്നും എൻഇപി പുനഃപരിശോധിക്കുന്ന കാര്യം കോൺഗ്രസ് സർക്കാരുകളുടെ പരിഗണനയിലുണ്ടെന്നും ഖാർഗെ പറഞ്ഞു.
സർദാർ വല്ലഭായ് പട്ടേലിന് കോൺഗ്രസും യുപിഎ സർക്കാരും അർഹമായ ബഹുമാനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോൺഗ്രസ് പാർട്ടി പട്ടേലിനെ ഓർക്കുന്നില്ലെന്ന് പറയുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമം. ദേശീയ താൽപ്പര്യം മുൻനിർത്തിയായിരുന്നു പട്ടേൽ ആർഎസ്‌എസിനെ നിരോധിച്ചെന്നും ഖാർഗെ വ്യക്തമാക്കി.
ജമ്മുകശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാനാണ് രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്രമിച്ചതെന്നും എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളായി അതിന്റെ പ്രത്യാഘാതം അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.