< Back
India
RSS Weekly withdraws article saying land belongs to Catholic Church rather than Waqf Board
India

വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്ക സഭക്ക് എന്ന ലേഖനം മുക്കി ആർഎസ്എസ് വാരിക

Web Desk
|
5 April 2025 9:31 AM IST

വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ആർഎസ്എസ് വാരിക പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനം പിൻവലിച്ചത്.

ന്യൂഡൽഹി: വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്ക സഭക്ക് എന്ന ലേഖനം പിൻവലിച്ച് ആർഎസ്എസ് വാരികയായ ഓർഗനൈസർ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണ് എന്ന് ചൂണ്ടിക്കാട്ടി ശശാങ്ക് കുമാർ ദ്വിവേദി എഴുതിയ ലേഖനമാണ് പിൻവലിച്ചത്. വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ആർഎസ്എസ് വാരിക പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനം പിൻവലിച്ചത്.



രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമി കത്തോലിക്ക സഭക്കുണ്ട് എന്നാണ് ലേഖനത്തിൽ പറയുന്നത്. പള്ളികൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ ഭൂമിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സ്വത്തിന്റെ ആകെ മൂല്യം ഏകദേശം 20,000 കോടി വരുമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.


ഓർ​ഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഭാ​ഗങ്ങൾ

ഓർ​ഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഭാ​ഗങ്ങൾ

ബ്രിട്ടീഷ് ഭരണകാലത്ത് ചർച്ച ആക്ടിന്റെ സഹായത്തോടെയാണ് കത്തോലിക്ക സഭ സ്വത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയത്. ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഇനി സഭയുടെ സ്വത്തായി അംഗീകരിക്കപ്പെടില്ലെന്ന് 1965ൽ കേന്ദ്ര സർക്കാർ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിൽ അയവ് വരുത്തിയതിനാൽ സഭയുടെ ഉടമസ്ഥതയിലുള്ള ചില ഭൂമികളുടെ നിയമസാധുത പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇത് തുടർച്ചയായ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലവിൽ കത്തോലിക്ക സഭക്ക് തന്നെയാണെങ്കിലും നിയമപരവും ഭരണപരവുമായ ചർച്ചകൾ വികസിക്കുമ്പോൾ ഭൂമിയുടെ നിയമസാധുത സംബന്ധിച്ച ചോദ്യം നിലനിൽക്കാൻ സാധ്യതയുണ്ടെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.


ഓർ​ഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഭാ​ഗങ്ങൾ

ഓർ​ഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഭാ​ഗങ്ങൾ

വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും പുറമെ മിഷനറി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപണമുണ്ടെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. സാമ്പത്തികമായി പിന്നാക്കം നൽകുന്നവർക്ക് ആനുകൂല്യം നൽകിയാണ് മതപരിവർത്തനത്തിന് വിധേയമാക്കുന്നത്. സമൂഹിക സേവനത്തിന്റെ മറവിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന ആരോപണവും ലേഖനത്തിൽ ഉണ്ടായിരുന്നു.

Similar Posts