
റഷ്യൻ സൈന്യം യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കും; തീരുമാനം പുടിൻ-മോദി ചർച്ചയ്ക്ക് ശേഷം
പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യക്കാരെ മാത്രം ഒഴിപ്പിക്കാൻ റഷ്യ തയാറായതായ നിർണായക തീരുമാനം പുറത്ത് വന്നത്
റഷ്യൻ സൈന്യം യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കും. റഷ്യൻ അതിർത്തി വഴി കിഴക്കൻ യുക്രൈനിൽ നിന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുക. ഖാര്‍കീവിലുള്ളവരെ എളുപ്പമുള്ള മാര്‍ഗത്തില്‍ റഷ്യയിലെത്തിക്കും. പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യക്കാരെ മാത്രം ഒഴിപ്പിക്കാൻ റഷ്യ തയാറായതായ നിർണായക തീരുമാനം പുറത്ത് വന്നത്. ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ മനുഷ്യകവചമാക്കുമെന്ന് റഷ്യക്ക് ആശങ്കയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്.
റഷ്യന്‍ ആക്രമണം രൂക്ഷമായതോടെ യുക്രൈനിയിലെ ഖാർകീവിൽനിന്ന് ഒഴിഞ്ഞുപോകാന്‍ ഇന്ത്യന്‍ എംബസി നിർദേശിച്ച സമയം തീർന്നു. യുക്രൈന്‍ സമയം 6 മണിക്ക് മുമ്പ് ട്രെയിന്‍ വഴിയോ കാല്‍നടയായോ ഖാർകീവ് വിടണമെന്നായിരുന്നു നിർദേശം. എന്നാല്‍ നിരവധി പേരാണ് ഇപ്പോഴും ഖാർകിവില്‍ കുടങ്ങിക്കിടക്കുന്നതെന്ന് മലയാളി വിദ്യാർഥി ആദർശ് പറയുന്നു. മെട്രോ സ്റ്റേഷനില്‍ കുടുങ്ങിയവരില്‍ 400ല്‍ അധികം മലയാളികളുണ്ടെന്നാണ് വിദ്യാർഥികള്‍ പറയുന്നത്.
അതിനിടെ വ്യോമസേനാ വിമാനത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപെടുത്തുന്ന വീഡിയോയും പുറത്തുവന്നു. പോളണ്ട് അതിർത്തി കടന്നെത്തിയ വിദ്യാർത്ഥികളെയാണ് രക്ഷപെടുത്തുന്നത്. ശഷു വിമാനത്താവളത്തിൽ നിന്നാണ് ദൗത്യസംഘം വിദ്യാർത്ഥികളെ രക്ഷപെടുത്തിയത്.
നേരത്തേ യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്കു സുരക്ഷിത പാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.