< Back
India
Sambhal violence Judge who ordered FIR against policemen transferred
India

സംഭൽ വെടിവെപ്പ്: പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്ജിക്ക് സ്ഥലംമാറ്റം

ഷിയാസ് ബിന്‍ ഫരീദ്
|
22 Jan 2026 5:12 PM IST

അലഹബാദ് ഹൈക്കോടതിയുടേതാണ് നടപടി.

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദ് സർവേക്കിടെ നടന്ന വെടിവെപ്പിൽ പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്ജിക്ക് സ്ഥലംമാറ്റം. സംഭൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിഭാൻഷു സുധീറിനെയാണ് സ്ഥലംമാറ്റിയത്. സുൽത്താൻപൂരിലെ സിവിൽ ജഡ്ജി ആയാണ് സ്ഥലംമാറ്റം. അലഹബാദ് ഹൈക്കോടതിയുടേതാണ് നടപടി.

വിഭാൻഷു സുധീറിനെ കൂടാതെ മറ്റ് 13 പേർക്ക് കൂടി സ്ഥലംമാറ്റമുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഡീഷണൽ പൊലീസ് സൂപ്രണ്ട് അനൂജ് ചൗധരി, സംഭൽ- കോട്‌വാലി ഇൻചാർജ് അനുജ് കുമാർ തോമർ എന്നിവരടക്കം 20 പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു ഈ മാസം ഒമ്പതിന് കോടതി ഉത്തരവിട്ടത്.

ജഡ്ജിയെ സ്ഥലംമാറ്റിയ നടപടിക്കെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശനവുമായി രം​​ഗത്തെത്തി. സ്ഥലംമാറ്റം അന്യായമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവിന് ശേഷം, ജനുവരി 15ന് എഎസ്പി അനൂജ് ചൗധരി ​ഗോരഖ്പൂരിലെ മകര സംക്രാന്തി ഉത്സവത്തിനെത്തുകയും ഇവിടുത്തെ ​ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തിരുന്നു.

സംഘർഷത്തിനിടെ പള്ളിക്ക് സമീപമുണ്ടായിരുന്ന തന്റെ മകൻ ആലമിനെ പൊലീസ് വെടിവച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി യാമിൻ സമർപ്പിച്ച പരാതിയിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. തന്റെ മകന്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തുളച്ചുകയറിയെന്നായിരുന്നു യാമിൻ കോടതിയിൽ വ്യക്തമാക്കിയത്. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാനുള്ള ഭയം കാരണമാണ് നേരത്തെ മുന്നോട്ടുവരാതിരുന്നതെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഇദ്ദേഹം ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

2024 നവംബർ 24നായിരുന്നു സംഭൽ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയ്ക്കെതിരെ പ്രതിഷേധിച്ച പ്രദേശവാസികൾക്കെതിരെ പൊലീസ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോൾ സംഭലിലെ എസ്എച്ച്ഒ ആയിരുന്നു അനൂജ് ചൗധരി.

സംഭലിലെ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) ആയിരുന്ന ആദിത്യ കുമാർ സിങ് ആയിരുന്നു പള്ളിയിൽ സർവേയ്ക്ക് ഉത്തരവിട്ടത്. ഷാഹി ജുമാ മസ്ജിദ് യഥാർഥത്തിൽ ഹരിഹർ ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിച്ചായിരുന്നു ഉത്തരവ്. ഇതിനുശേഷം ആദിത്യ കുമാർ സിങ്ങിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

Similar Posts