
കളഞ്ഞ് കിട്ടിയ 45 ലക്ഷം രൂപയുടെ സ്വർണം തിരികെയേല്‍പ്പിച്ചു; ശുചീകരണ തൊഴിലാളിയെ ആദരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി
|കോവിഡ് ലോക്ഡൗൺ സമയത്ത് പത്മക്കും ഭർത്താവ് സുബ്രഹ്മണ്യനും മറീന ബീച്ചിന് സമീപത്ത് വെച്ച് ഒന്നര ലക്ഷം രൂപ കളഞ്ഞുകിട്ടിയിരുന്നു
ചെന്നൈ: തെരുവിൽ നിന്ന് കിട്ടിയ 45 ലക്ഷം രൂപ വിലവരുന്ന സ്വർണാഭാരണങ്ങൾ തിരികെയേൽപ്പിച്ച് ശുചീകരണ തൊഴിലാളി.തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ശുചീകരണത്തിനിടെ വഴിയോരത്ത് നിന്ന് സ്വർണമടങ്ങിയ ബാഗ് പത്മ എന്ന തൊഴിലാളിക്ക് കിട്ടുന്നത്.ചെന്നൈ ടി നഗറിലെ മുപ്പത്മാൻ ടെമ്പിൾ സ്ട്രീറ്റിൽ നിന്നുള്ള ശുചീകരണ തൊഴിലാളിയാണ് പത്മ.
പരിശോധിച്ചപ്പോൾ ബാഗിൽ നിറയെ സ്വർണാഭരണങ്ങള്‍ കണ്ടത്.എന്നാൽ ഇവയിൽ നിന്ന് ഒരു തരി പോലും സ്വന്തമാക്കാൻ പത്മ മുതിർന്നില്ല.പകരം ആ ബാഗുമായി പത്മ നേരെ പോയത് പോണ്ടി ബസാർ പൊലീസ് സ്റ്റേഷനിലേക്കാണ്.ഈ ബാഗ് പൊലീസിന് കൈമാറുകയും ചെയ്തു.പൊലീസ് ബാഗ് പരിശോധിക്കുകയും ചെയ്തു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ നങ്കനല്ലൂർ സ്വദേശിയായ രമേശിന്റേതാണ് ബാഗെന്ന് കണ്ടെത്തി.സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കാണാതായതായി രമേശ് നേരത്തെ പൊലീസിൽ പരാതിയും നൽകിയിരുന്നു. ബാഗ് രമേശിന്റേതാണെന്ന് ഉറപ്പിച്ച ശേഷം പൊലീസ് അത് തിരികെ നൽകുകയും ചെയ്തു. ഈ വാർത്ത പുറത്തുവന്നതോടെ പത്മയുടെ സത്യസന്ധതയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
ഇതാദ്യമായല്ല പത്മ തന്റെ സത്യസന്ധത തെളിയിക്കുന്നത്.കോവിഡ് ലോക്ഡൗൺ സമയത്ത് പത്മക്കും ഭർത്താവ് സുബ്രഹ്മണ്യനും മറീന ബീച്ചിന് സമീപത്ത് വെച്ച് ഒന്നര ലക്ഷം രൂപ കളഞ്ഞുകിട്ടിയിരുന്നു. അന്നും ആ പണം നേരെ പൊലീസിന് കൈമാറുകയായിരുന്നു. പദ്മയുടെ സത്യസന്ധതയറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകി ആദരിക്കുകയും ചെയ്തു.