< Back
India
വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ; ഹർജി പരിഗണിക്കാമെന്ന് സുപ്രിംകോടതി
India

വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ; ഹർജി പരിഗണിക്കാമെന്ന് സുപ്രിംകോടതി

Web Desk
|
20 Jan 2022 9:16 AM IST

ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾക്ക് പകരം ഇലക്ട്രോണിങ് വോട്ടിങ് മെഷിനുകൾ (ഇ.വി.എം) ഉപയോഗിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതു താത്പര്യ ഹർജി പരിഗണിക്കുമെന്ന് സുപ്രിംകോടതി. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജിയാണ് കോടതിക്ക് മുമ്പിലുള്ളത്.

ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇവിഎം ഉപയോഗിക്കാൻ സർക്കാർ കൊണ്ടു വന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 61എ ഭേദഗതി പാർലമെന്റ് പാസാക്കിയിട്ടില്ല എന്നാണ് ഹർജിയിൽ പറയുന്നത്. അതു കൊണ്ടു തന്നെ നിയമം അടിച്ചേൽപ്പിക്കാൻ സർക്കാറിന് അവകാശമില്ല എന്ന് ഹർജി സമർപ്പിച്ച എംഎൽ ശർമ്മ ചൂണ്ടിക്കാട്ടുന്നു.

യുപി, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഫെബ്രുവരി പത്തു മുതൽ മാർച്ച് പത്തു വരെയാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ വർഷം സമാന ആവശ്യം സുപ്രിംകോടതി നിരാകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യൻ എന്നിവർ അംഗങ്ങളുമായ ബഞ്ചാണ് ഹർജി തള്ളിയിരുന്നത്. അഭിഭാഷകനായ സിആർ ജയസുകിൻ എന്നയാളാണ് ഹർജി നൽകിയിരുന്നത്. ഇവിഎം മൗലികാവകാശത്തെ ധ്വംസിക്കുന്നു എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. എന്നാല്‍ കോടതി വാദത്തെ അംഗീകരിച്ചിട്ടില്ല.

Related Tags :
Similar Posts