< Back
India
വ്യാജ ജോലി തട്ടിപ്പ്: മ്യാന്‍മറില്‍ നിന്ന് മലയാളികള്‍ അടക്കം 266 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; ഇതുവരെ രക്ഷപ്പെടുത്തിയത് 549 പേരെ
India

വ്യാജ ജോലി തട്ടിപ്പ്: മ്യാന്‍മറില്‍ നിന്ന് മലയാളികള്‍ അടക്കം 266 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; ഇതുവരെ രക്ഷപ്പെടുത്തിയത് 549 പേരെ

Web Desk
|
12 March 2025 1:56 PM IST

ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്

ന്യൂഡല്‍ഹി: മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായ 549 ഇന്ത്യക്കാരെ മോചിപ്പിച്ചു. 266 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെ രണ്ട് സൈനിക വിമാനങ്ങളിലായാണ് ഇവരെ തിരിച്ചെത്തിച്ചത്.

മ്യാന്‍മറില്‍നിന്നു ഡല്‍ഹിയിലെത്തിച്ച സംഘത്തില്‍ എട്ടു മലയാളികളാണുള്ളത്. ഇവരെ നോര്‍ക്ക റൂട്‌സ് ഇടപെട്ട് വിമാനത്തില്‍ നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കാസര്‍കോട് സ്വദേശികളാണ് ഈ എട്ടുപേര്‍. ഇവരെ കൂടാതെ ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെയും നാട്ടിലേക്ക് തിരിച്ചെത്തിക്കും.

ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ തായ്‌ലന്‍ഡിലേക്കും മ്യാന്‍മറിലേക്കും കൊണ്ടുപോയത്. സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ലാത്ത മ്യാന്‍മറിലെ നിയമവിരുദ്ധ അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റുകയായിരുന്നു.

തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ കോള്‍ സെന്ററിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടായിരുന്നു ഇവരെല്ലാം അപേക്ഷ നല്‍കിയത്. 6000 ചൈനീസ് യുവാന്‍ (72,000 രൂപ) ശമ്പളമായിരുന്നു വാഗ്ദാനം. തിങ്കളാഴ്ച 283 ഇന്ത്യക്കാരെയും സമാനമായ രീതിയില്‍ തിരിച്ചയച്ചിരുന്നു.

Similar Posts