
representative image
അതിർത്തി ഗ്രാമങ്ങളിൽ ആക്രമണം തുടർന്ന് പാകിസ്താൻ; ഉറിയിൽ ഷെല്ലാക്രമണം
|സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മുവിലേക്ക്
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലയിൽ പാകിസ്താന്റെ ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചുള്ള ആക്രമണം തുടരുന്നു. ഉറിയിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തി.ജമ്മു, പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ തുടർച്ചയായി അപായ സൈറൻ മുഴങ്ങി. ജമ്മുവിലാകെ സമ്പൂർണ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ജമ്മുവിലേക്ക് പുറപ്പെട്ടു.
അതിനിടെ സാംബ ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. ജമ്മു ലക്ഷ്യമിട്ട് പാകിസ്താന്‍ തൊടുത്തിവിട്ടത് പത്തിലധികം ഡ്രോണുകളാണ്. ഇന്ത്യയുടെ പ്രതിരോധത്തിന്റെ കരുത്തറിഞ്ഞ മിസൈലുകൾ ഒന്നുപോലും ലക്ഷ്യത്തിലെത്താതെ നിലംപൊത്തി. ചൈനയും അമേരിക്കയും നൽകിയ രണ്ട് പോർവിമാനങ്ങളും ഇന്ത്യ വെടിവെച്ചിട്ടു.
അതേസമയം, ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചു. ഡൽഹിയിലും പഞ്ചാബിലും രാജസ്ഥാനിലും അതീവ ജാഗ്രതാ നിർദേശം നല്‍കി. വിമാനത്താവളങ്ങളിൽ സുരക്ഷ കൂട്ടി. 24 വിമാനത്താവളങ്ങൾ അടച്ചു. ആഭ്യന്തരമന്ത്രിയും സേനാ മേധാവിമാരും സാഹചര്യം വിലയിരുത്തി. ഡൽഹിയിൽ ഇന്ന് നിർണായക യോഗങ്ങൾ നടക്കും.