< Back
India
ഇറാനെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം: രാഹുല്‍ ഗാന്ധി
India

ഇറാനെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം: രാഹുല്‍ ഗാന്ധി

അൻഫസ് കൊണ്ടോട്ടി
|
3 March 2026 3:08 PM IST

വിഷയത്തിൽ ഇന്ത്യ ധാർമികത ഉയർത്തിപ്പിടിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ന്യൂഡല്‍ഹി: പശ്ചിമേഷ്യയെ അസമാധാനത്തിലേക്ക് തള്ളിവിട്ട ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം കുറയ്ക്കാനാണ് മോദിയുടെ മൗനം വഴിതുറന്നിടുന്നതെന്ന് രാഹുല്‍ പറഞ്ഞു. വിഷയത്തില്‍ ഇന്ത്യ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

എക്‌സ് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്ന നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സ്ഥിരീകരിച്ചതിന് തൊട്ടടുത്ത ദിവസമാണ് രാഹുലിന്റെ പ്രതികരണം.

'അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം ലോകത്തെ വലിയൊരു വിഭാഗമാളുകളെയും അസന്തുഷ്ടിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരടക്കം കോടിക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഇറാനെതിരായ ആക്രമണങ്ങളും പശ്ചിമേഷ്യയ്ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളും രാജ്യം അപലപിക്കേണ്ടതുണ്ട്. ചര്‍ച്ചകളും സംയമനം പാലിക്കലുമാണ് സമാധാനത്തിലേക്കുള്ള വഴി'. രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

'ധാര്‍മികമായി നമ്മുടെ രാജ്യം വിഷയത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. നിരപരാധികളുടെ ജീവനും അന്താരാഷ്ട്ര നിയമങ്ങളുടെ പ്രതിരോധത്തിനുമായി ധൈര്യസമേതം നാം സംസാരിക്കേണ്ടതുണ്ട്'. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചതില്‍ ഇന്ത്യ അപലപിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ലെന്നും പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും ഇന്ത്യന്‍ എക്‌സ്പ്രസിലെ ലേഖനത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ വിദേശ നയത്തിന്റെ ദിശയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും സോണിയ സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

Similar Posts