< Back
India
Meghalaya Honeymoon Murder
India

'അവര്‍ക്ക് രാജയെ കൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ, ഫോട്ടോ എടുക്കുന്നതിനിടയിൽ ഞാൻ അവനെ മലയിൽ നിന്ന് തള്ളിയിടും'; സോനം കാമുകനോട് പറഞ്ഞു

Web Desk
|
11 Jun 2025 11:49 AM IST

ഭര്‍ത്താവ് തന്നോട് അടുപ്പം കാണിക്കുന്നത് സോനം ഇഷ്ടപ്പെട്ടിരുന്നില്ല

ഇൻഡോര്‍: മേഘാലയയിലെ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സോനം രഘുവംശി ഏത് വിധേനെയും രാജാ രഘുവംശിയെ കൊല്ലുമെന്ന തീരുമാനത്തിലായിരുന്നുവെന്ന് പൊലീസ്. വാടക കൊലയാളികൾ പരാജയപ്പെട്ടാൽ രാജയെ ഷില്ലോങ്ങിലെ ഒരു ഉയർന്ന സ്ഥലത്തേക്ക് കൊണ്ടുപോയി സെൽഫി എടുക്കുന്നതായി നടിച്ച് താഴേക്ക് തള്ളിയിടാനായിരുന്നു സോനം ആദ്യം പദ്ധതിയിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

"വിശാലിനും ആനന്ദിനും ആകാശിനും രാജയെ കൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ, ഫോട്ടോ എടുക്കുന്നതിനിടയിൽ ഞാൻ അവനെ മലയിലേക്ക് തള്ളിയിടും," സോനം കാമുകനായ രാജ് കുശ്വാഹയോട് പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.വിവാഹം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മേയ് 15ന് ഇന്‍ഡോറിലെ അമ്മ വീട്ടിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സോനം കൊലപാതക പദ്ധതി തയ്യാറാക്കിയത്. അവിടെ നിന്ന് സോനം ഗുവാഹത്തിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ഫോൺ കോളുകൾ വഴി രാജുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ചെയ്തു.

വിവാഹം കഴിഞ്ഞെങ്കിലും രാജയുമായി ശാരീരിക ബന്ധം പുലര്‍ത്താനും സോനം വിസമ്മതിച്ചു. മേഘാലയയിലേക്ക് പോകുന്നതിനുമുമ്പ് കാമാഖ്യ ക്ഷേത്രം സന്ദർശിക്കണമെന്ന് സോനം രാജയോട് ആവശ്യപ്പെട്ടിരുന്നു.ഭര്‍ത്താവ് തന്നോട് അടുപ്പം കാണിക്കുന്നത് സോനത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് കാമുകനോട് ചാറ്റിലൂടെ തുറന്നു പറയുകയും ചെയ്തിരുന്നു.

അതേസമയം രഘുവംശിയെ കൊലപ്പെടുത്താൻ കൊലയാളികൾക്ക് സോനം 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. ആദ്യം നാല് ലക്ഷ രൂപയാണ് നൽകാമെന്ന് പറഞ്ഞത്. പിന്നീട് ക്വട്ടേഷൻ തുക 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. തന്‍റെ കാമുകനായ രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പറയപ്പെടുന്ന മൂന്ന് പുരുഷന്മാർക്ക് അവർ 15,000 രൂപ മുൻകൂർ പണമായി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ബാക്കി തുക കൊലപാതക ശേഷം നൽകാമെന്നായിരുന്നു വ്യവസ്ഥ. ബെംഗളൂരുവിൽ വെച്ചാണ് പ്രതികൾ ദമ്പതികളെ ആദ്യമായി കണ്ടുമുട്ടിയതെന്നും അവിടെ നിന്ന് മേഘാലയയിലേക്കുള്ള കണക്ഷൻ വിമാനത്തിൽ കയറിയെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Similar Posts