
കേരളത്തിൽ നിന്നുള്ള പ്രത്യേക വിഭാഗത്തിൽപ്പെട്ട എൻജിഒകൾ സ്ഥലം വാങ്ങുന്നു, ഇത് അനുവദിക്കാൻ പറ്റില്ല: അസം മുഖ്യമന്ത്രി
|അസമിൽ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് ഇനി മുതൽ മുൻകൂർ അനുമതി നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം
ഗുവാഹതി: ഇതരമതസ്ഥരുടെ ഭൂമി വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് കേരളത്തിൽ നിന്നുള്ള പ്രത്യേക മതക്കാർ സ്ഥലം വാങ്ങുന്നത് മൂലമുള്ള ഭീതി കാരണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പുതിയ നിയന്ത്രണം വരുന്നതോടെ ഇതര മതസ്ഥർക്ക് ഭൂമി കൈമാറുന്നത് ദുഷ്‌കരമാകും. ഇനി അസമിൽ ഭൂമി കൈമാറാൻ സർക്കാർ അനുമതി വേണ്ടിവരും.
ബരാക് വാലി, കരിംഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കേരളത്തിൽ നിന്നുള്ള 'ഒരു പ്രത്യേക മതത്തിൽപ്പെട്ട' എൻജിഒകൾ സ്ഥലം വാങ്ങാൻ ശ്രമിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബാർപേട്ടയിൽ, വലിയൊരു ഭാഗം ഭൂമി ഇതിനകം തന്നെ അവർ വാങ്ങിയിട്ടുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനാണെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ അവരുടെ യഥാർത്ഥ അജണ്ട വ്യത്യസ്തമായിരിക്കാം ഇത് പോലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസമിൽ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് ഇനി മുതൽ മുൻകൂർ അനുമതി നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പാക്കാനും മതപരമായ സംഘർഷങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് പുതിയ നിയന്ത്രണം എന്നും ഹിമന്ത വിശദീകരിച്ചു.