
പാകിസ്താന് വേണ്ടി ചാരപ്പണി: വ്യോമസേനാ ഉദ്യോഗസ്ഥൻ അസമിൽ അറസ്റ്റിൽ
|അസമിലെ ദിബ്രുഗഡ് ചബുവ വ്യോമസേനാ സ്റ്റേഷനിലെ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി സുമിത് കുമാറിനെയാണ് പിടികൂടിയത്
ജയ്പൂർ: പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്തതിന് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ രാജസ്ഥാൻ ഇന്റലിജൻസും എയർഫോഴ്സ് ഇന്റലിജൻസും നടത്തിയ സംയുക്ത നീക്കത്തിൽ അറസ്റ്റ് ചെയ്തു. അസമിലെ ദിബ്രുഗഡ് ചബുവ വ്യോമസേനാ സ്റ്റേഷനിലെ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി സുമിത് കുമാറിനെയാണ് പിടികൂടിയത്.
യുദ്ധവിമാനങ്ങളുടെയും മിസൈൽ സംവിധാനങ്ങളുടെയും സ്ഥാനങ്ങൾ ഉൾപ്പെടെ വ്യോമസേനാ കേന്ദ്രങ്ങളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങൾ വഴി പാക് ഏജന്റുമാർക്ക് ചോർത്തി നൽകിയതായി പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ലാഭത്തിന് വേണ്ടി 2023 മുതൽ ഇയാൾ പാക് ഇന്റലിജൻസുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം, രാജ്യസുരക്ഷയെ ബാധിക്കുന്ന ഗാസിയാബാദ് ചാര നെറ്റ്‌വർക്ക് കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. പ്രായപൂർത്തിയാകാത്തവരും ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സോളാറിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ ഉപയോഗിച്ചാണ് ഇവർ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നത്. രാജ്യത്തെ സൈനിക കേന്ദ്രങ്ങളുടെയും പ്രധാന റെയിൽവേ സ്റ്റേഷനുകളുടെയും ദൃശ്യങ്ങളും ഫോട്ടോകളും ഇതിൽ ഉൾപ്പെടുന്നു. ഈ നിർണായക വിവരങ്ങൾ സംഘം പാക് ഗ്രൂപ്പുകൾക്ക് കൈമാറിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.