
ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരായ ബിജെപിയുടെ ഹരജി സുപ്രിംകോടതി തള്ളി
|എച്ച്.എസ് ഗൗരവ് സമർപ്പിച്ച ഹരജിയാണ് സുപ്രിംകോടതി തളളിയത്
ന്യൂഡൽഹി: മൈസൂരു ദസറ ഉത്സവം ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹരജി സുപ്രിംകോടതി തളളി. ബിജെപി മുൻ എംപി പ്രതാപ് സിംഹയും മറ്റ് രണ്ട് പേരും സമർപ്പിച്ച മൂന്ന് ഹർജികൾ കർണാടക ഹൈകോടതി തള്ളിയതിനെ ചോദ്യം ചെയ്ത് എച്ച്.എസ് ഗൗരവ് സമർപ്പിച്ച പ്രത്യേക ഹരജിയാണ് സുപ്രിംകോടതി തളളിയത്.
ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നടപടി. ഈ ഹരജി ഫയൽ ചെയ്തതിന്റെ ഉദ്ദേശ്യം എന്താണെന്നും ഭരണഘടനയുടെ ആമുഖം എന്താണെന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു. ഇതൊരു സംസ്ഥാന പരിപാടിയാണെന്നും സംസ്ഥാനത്തിന് എ, ബി, സി എന്നിവയെ എങ്ങനെ വേർതിരിച്ചറിയാൻ കഴിയുമെന്നും ചോദിച്ച കോടതി ഹരജി തള്ളുകയായിരുന്നു.
ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടത്തുന്ന പൂജകളും വേദ ആചാരങ്ങളും ഹിന്ദു പാരമ്പര്യങ്ങളുടെ ഭാഗമാണെന്നും വിളക്കുകൾ കത്തിക്കുക, മഞ്ഞൾ, കുങ്കുമം എന്നിവ സമർപ്പിക്കുക, പഴങ്ങളും പൂക്കളും അർപ്പിക്കുക എന്നിവയാണെന്നും ഹരജിക്കാർ പറഞ്ഞു. അതുകൊണ്ട് ഈ ആചാരങ്ങൾ ആഗമിക പാരമ്പര്യങ്ങൾക്കനുസൃതമായാണ് നടത്തുന്നതെന്നും അഹിന്ദുവിന് ഇത് ചെയ്യാൻ കഴിയില്ലെന്നുമാണ് ഹരജിക്കാർ വാദിച്ചത്.