< Back
India
പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചത് ബലാത്സംഗശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതി; വിവാദവിധി റദ്ദാക്കി സുപ്രിംകോടതി
India

പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചത് ബലാത്സംഗശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതി; വിവാദവിധി റദ്ദാക്കി സുപ്രിംകോടതി

Web Desk
|
18 Feb 2026 7:29 PM IST

പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ല, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയായി കാണണമെന്നും സുപ്രിംകോടതി വിലയിരുത്തി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി പൂർണമായും റദ്ദാക്കി സുപ്രിംകോടതി. ഹൈക്കോടതിയുടെ കണ്ടെത്തൽ തികച്ചും തെറ്റായ നിയമവ്യാഖ്യാനമാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.

പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ല, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയായി കാണണമെന്നും ഇത്തരം കുറ്റകൃത്യങ്ങളെ 'സ്ത്രീത്വത്തെ അപമാനിക്കൽ' എന്ന ലളിതമായ വകുപ്പിലേക്ക് മാറ്റിയ ഹൈക്കോടതി നടപടി അങ്ങേയറ്റം അനുചിതമാണെന്നും സുപ്രിംകോടതി കുറ്റപ്പെടുത്തി.

ലൈംഗികാതിക്രമ കേസുകളിൽ ജാഗ്രത പുലർത്താൻ കോടതികൾ ബാധ്യസ്ഥരാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. പ്രതിക്ക് വിചാരണാകോടതി വിധിച്ചിരുന്ന ബലാത്സംഗശ്രമത്തിനുള്ള കഠിനശിക്ഷ സുപ്രിംകോടതി പുനഃസ്ഥാപിച്ചു. അലഹബാദ് ഹൈക്കോടതി വിധി പുറത്തുവന്നപ്പോൾ സ്വമേധയാ എടുത്ത കേസിലാണ് സുപ്രിംകോടതിയുടെ തിരുത്തൽ നടപടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മാറിടത്തില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കാണാനാവില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വിധി. ഗുരുതരമായ ലൈംഗികാതിക്രമമായി മാത്രമാണ് ഇതിനെ കാണാനാവൂ എന്നും കോടതി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ കേസിലാണ് കോടതിയുടെ നിരീക്ഷണം.

Similar Posts