
കുംഭമേളയിലെ അപകടം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി; പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു
|അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
ന്യൂ ഡൽഹി: പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി. വിഷയത്തിൽ ഉത്തർപ്രദേശ് അധികൃതർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഹരജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ ഹരജിക്കാരനോട് സുപ്രീം കോടതി നിർദേശിച്ചു.
“ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്, ആശങ്കാജനകവുമാണ്. ഹൈക്കോടതിയിലേക്ക് പോകൂ,” കോടതി പറഞ്ഞു. കുംഭമേളയിൽ ജനക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന് വീഴ്ചയും അശ്രദ്ധയും ഭരണ പരാജയവും ഉണ്ടായെന്ന് പൊതുതാൽപര്യ ഹരജിയിൽ ആരോപിച്ചിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നയപരമായ ഇടപെടലുകൾ വേണമെന്നാണ് ഹരജിയിലെ ആവശ്യം. കുംഭമേളയിൽ എത്തുന്നവരുടെ സുരക്ഷാ ഉറപ്പാക്കാൻ വിവിധ സംസ്ഥാനങ്ങൾക്കുള്ള നിർദേശങ്ങൾ ഉൾപ്പടെ പൊതുതാത്പര്യ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് സഞ്ജയ് കുമാറിൻ്റെയും ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
അപകടത്തിൽ 30 പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ബെഞ്ചിനെ അറിയിച്ചിരുന്നു. സമാനമായ മറ്റൊരു ഹരജി ഹൈക്കോടതിയുടെ പരിഗണയിൽ ഉണ്ട്. ഈ രണ്ട് സാഹചര്യങ്ങളും പരിഗണിച്ചാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.